ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) യാഥാർത്ഥ്യമാക്കുന്നതിനായി, ഇരുരാജ്യങ്ങൾക്കും വിയോജിപ്പുള്ളതും തർക്കങ്ങൾക്കിടയാക്കിയേക്കാവുന്നതുമായ മേഖലകളെ ചർച്ചയിൽ നിന്ന് തത്കാലം ഒഴിവാക്കാൻ തീരുമാനം. ഇരുരാജ്യങ്ങൾക്കും എളുപ്പത്തിൽ യോജിപ്പിലെത്താൻ സാധിക്കുന്ന മേഖലകൾക്ക് മുൻഗണന നൽകി ചർച്ച വേഗത്തിലാക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. നിലവിൽ കരാറുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇന്ത്യക്ക് കൃഷി, ഡയറി ഫാം തുടങ്ങിയ മേഖലകളിൽ വിദേശ വിപണിക്ക് അനുമതി നൽകുന്നതിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട്. അതുപോലെ കാനഡയ്ക്കും വിയോജിപ്പുള്ള പ്രത്യേക മേഖലകൾ ഉണ്ടാകാം. ഇത്തരം തർക്കവിഷയങ്ങളിൽ പരസ്പരം നിർബന്ധം പിടിക്കാതെ, യോജിക്കാൻ കഴിയുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. വർഷാവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള 17 ബില്യൺ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ 50 ബില്യൺ ഡോളറായി ഉയർത്തുകയാണ് പ്രധാന ലക്ഷ്യം.






