കൊച്ചി: ആലുവ – ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കവും അടിപിടിയും മൂലം മൂന്ന് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പമ്പടി ആലുപ്പടി സ്വദേശി കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35), തായിക്കാട്ടുകര സ്വദേശി പുത്തൻവീട്ടുകര വീട്ടിൽ അബ്ദുൽസലാം (32), ആലുവ ഹിൽ റോഡ് സ്വദേശി കണ്ടത്തിൽ പറമ്പിൽ അൻസൺ ജോമി (38) എന്നിവരാണ് പിടിയിലായത്. ഇവർ ‘ആൻസായി’ എന്ന ബസിലെ ജീവനക്കാരാണ്.
ആലുവ തോട്ടുമുഖം വഴി സർവീസ് നടത്തുന്ന ‘അൻസൽ’ എന്ന ബസിന് കുറുകെ തങ്ങളുടെ ബസ് വട്ടം വെച്ച് തടഞ്ഞ പ്രതികൾ, അതിക്രമിച്ചു അകത്തുകയറി അവിടുത്തെ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ ഇവർ നിർബന്ധപൂർവ്വം ഇറക്കിവിടുകയും ചെയ്തു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണൻ, ജോസി.എ, ജോൺസൻ, സി.പി.ഒമാരായ മാഹിൻഷാ, അബൂബക്കർ, മുഹമ്മദ് അമീർ, ഫയാസ് എന്നിവരടങ്ങിയ പോലീസ് സംഘം അക്രമികൾ വന്ന ബസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






