മാരകമായ എബോള രോഗത്തെ പ്രതിരോധിക്കാൻ കാനഡയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് പോകുന്നു. കനേഡിയൻ റെഡ് ക്രോസ്, ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള ആരോഗ്യവിദഗ്ധരാണ് കോംഗോയിലേക്ക് പോകുന്നത്. രോഗബാധിതരെ കണ്ടെത്തുക, അവർക്ക് ആവശ്യമായ ചികിത്സയും മാനസിക പിന്തുണയും നൽകുക എന്നിവയാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
ഇത്തവണ കോംഗോയിൽ പടരുന്നത് ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന വിഭാഗത്തിൽപ്പെട്ട എബോള വൈറസാണ്. ഇതിനെതിരെ നിലവിൽ പ്രത്യേക വാക്സിനുകളോ ഫലപ്രദമായ മരുന്നുകളോ ഇല്ല എന്നത് പ്രതിരോധ പ്രവർത്തനങ്ങൾ ദുഷ്കരമാക്കുന്നു. നിലവിൽ 600 ഓളം പേർക്ക് രോഗം ബാധിച്ചതായും 139 പേർ മരിച്ചതായും സംശയിക്കുന്നു. രോഗവ്യാപനം വളരെ കൂടുതലായതിനാൽ ഡോക്ടർമാർക്കുള്ള സുരക്ഷാ കിറ്റുകൾക്കും (PPE) മറ്റ് സാമഗ്രികൾക്കും അവിടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
അതിനിടെ, അടുത്തിടെ കിഴക്കൻ ആഫ്രിക്ക സന്ദർശിച്ച് കാനഡയിലെ ഒൻ്റാരിയോയിൽ തിരിച്ചെത്തിയ ഒരാൾക്ക് എബോള ലക്ഷണങ്ങൾ കണ്ടത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇയാളെ നിലവിൽ വിദഗ്ധ പരിശോധനകൾക്ക് വിധേയനാക്കിയിരിക്കുകയാണ്. രോഗിയുടെ സാമ്പിളുകൾ വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് കനേഡിയൻ ആരോഗ്യവകുപ്പ് അറിയിച്ചു.






