ഗ്രാൻഡ് ചെസ്സ് ടൂറിന്റെ ഭാഗമായ സൂപ്പർ ചെസ്സ് ക്ലാസിക്കിന്റെ ആറാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ റൊമാനിയയുടെ ഡിയാക് ബോഗ്ദാൻ-ഡാനിയേൽ സമനിലയിൽ തളച്ചു. അതേസമയം ഫ്രാൻസിന്റെ അലിരേസ ഫിറൂസ്ജ ടൂർണമെന്റിൽ നിന്ന് ഒടുവിൽ പിന്മാറാൻ തീരുമാനിച്ചു.
കണങ്കാലിനേറ്റ പരിക്കിനെ അവഗണിച്ച് രണ്ട് മത്സരങ്ങൾ കളിച്ച അലിരേസയ്ക്ക്, ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് പത്ത് പേർ പങ്കെടുക്കുന്ന ഒൻപത് റൗണ്ട് ടൂർണമെന്റിന്റെ വിശ്രമദിനത്തിൽ പിന്മാറ്റ തീരുമാനം പ്രഖ്യാപിച്ചത്.
ഫിറൂസ്ജയുടെ പിന്മാറ്റത്തിന്റെ ഗുണം ലഭിച്ചത് ജർമ്മനിയുടെ വിൻസെന്റ് കെയ്മർക്കാണ്. ഈ റൗണ്ടിൽ വാക്ക് ഓവർ (മത്സരിക്കാതെ വിജയം) ലഭിച്ചതോടെ കെയ്മർ തന്റെ ലീഡ് ഒരു പോയിന്റായി ഉയർത്തി.
മറ്റ് മത്സരങ്ങളെല്ലാം സമനിലയിൽ കലാശിച്ചപ്പോൾ, 4.5 പോയിന്റോടെ കെയ്മർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 3.5 പോയിന്റ് വീതമുള്ള ഹോളണ്ടിന്റെ ജോർഡൻ വാൻ ഫോറസ്റ്റ്, അനീഷ് ഗിരി, ഒന്നാം സീഡായ അമേരിക്കയുടെ ഫബിയാനോ കരുവാന, പ്രഗ്നാനന്ദ എന്നിവരേക്കാൾ ഒരു പോയിന്റ് മുന്നിലാണ് കെയ്മർ.
ഫ്രാൻസിന്റെ മാക്സിം വാഷിയർ-ലാഗ്രേവും വെസ്ലിയും മൂന്ന് പോയിന്റ് വീതവുമായി ആറാം സ്ഥാനം പങ്കിടുമ്പോൾ, ലോക ചാമ്പ്യൻഷിപ്പ് ചലഞ്ചറായ ഉസ്ബെക്കിസ്താന്റെ ജാവോഖിർ സിന്ദാരോവ് 2.5 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്.
റൊമാനിയയുടെ ഡിയാക് ബോഗ്ദാൻ-ഡാനിയേൽ രണ്ട് പോയിന്റോടെ ഒൻപതാം സ്ഥാനത്താണ്. അഞ്ച് കളികളിൽ നിന്ന് ഒരു പോയിന്റോടെയാണ് ഫിറൂസ്ജ തന്റെ പോരാട്ടം അവസാനിപ്പിച്ചത്. ഡിയാക് ബോഗ്ദാൻ-ഡാനിയേൽ റാങ്കിംഗിൽ ഏറ്റവും പിന്നിലാണെങ്കിലും, വൈൽഡ് കാർഡിലൂടെ പ്രധാന ടൂർണമെന്റിലെത്താൻ എന്തുകൊണ്ട് താൻ യോഗ്യനായി എന്ന് ഈ റൊമാനിയൻ താരം പലതവണ തെളിയിച്ചിട്ടുള്ളതാണ്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ‘സ്റ്റോൺവാൾ ഡച്ച്’ ശൈലി സ്വീകരിച്ച് പ്രഗ്നാനന്ദ കളി സങ്കീർണ്ണമാക്കാൻ ശ്രമിച്ചെങ്കിലും, ഡിയാക് പതറാതെ ഇന്ത്യൻ താരത്തിന് ഒപ്പത്തിനൊപ്പം കരുക്കൾ നീക്കി. കൃത്യമായ ഇടവേളകളിൽ കരുക്കൾ വെട്ടിമാറ്റപ്പെടുകയും പ്രഗ്നാനന്ദയ്ക്ക് താൽക്കാലികമായി ഒരു പോണിന്റെ (പടയാളി) മുൻതൂക്കം ലഭിക്കുകയും ചെയ്തെങ്കിലും സമനില നേരത്തെ തന്നെ ഉറപ്പായിരുന്നു. 68 നീക്കങ്ങൾക്കൊടുവിലാണ് മത്സരം അവസാനിച്ചത്.
അടുത്ത ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഡി. ഗുകേഷിനെ നേരിടാനുള്ള യോഗ്യത നേടുന്നതിനായി, ഒരു മാസം മുമ്പ് നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിച്ചപ്പോൾ സിന്ദാരോവ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു.






