വിന്നിപെഗ്: അതീവ മാരകമായ മസ്തിഷ്ക അർബുദം ബാധിച്ച മാനിറ്റോബ സ്വദേശിയായ ഫ്രാൻസെസ്കോ കൊളോസിമോ എന്ന 47-കാരൻ, ലക്ഷങ്ങൾ വിലമതിക്കുന്ന അത്യാധുനിക ഉപകരണത്തിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. മാനിറ്റോബയിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഈ ചികിത്സാ ഉപകരണത്തിന്റെ ചിലവ് വഹിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന്, സ്വന്തം കൈയിൽ നിന്നും പ്രതിമാസം വൻതുക ചിലവഴിച്ചാണ് ഈ കുടുംബം ചികിത്സ തുടരുന്നത്. പ്രവിശ്യാ സർക്കാരിന്റെ കാൻസർ കെയർ നയങ്ങളിലെ പോരായ്മകൾ കാരണം കാനഡയിലെ സാധാരണക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതിന്റെ മറ്റൊരു നേർക്കാഴ്ചയാണിത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഫ്രാൻസെസ്കോയ്ക്ക് മസ്തിഷ്ക അർബുദത്തിന്റെ നാലാം ഘട്ടം സ്ഥിരീകരിക്കുന്നത്. ശസ്ത്രക്രിയയും കീമോതെറാപ്പിയും കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നില വഷളാകുകയും, സംസാരിക്കാനും നടക്കാനുമുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്തു. വെറും മൂന്ന് മുതൽ ആറ് മാസം വരെ മാത്രമേ അദ്ദേഹം ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ ഷൗണ നടത്തിയ അന്വേഷണമാണ് അർബുദ കോശങ്ങളുടെ വളർച്ച തടയുന്ന ‘ഒപ്റ്റ്യൂൺ ജിയോ’ എന്ന ധരിക്കാൻ സാധിക്കുന്ന അത്യാധുനിക ഉപകരണത്തിൽ എത്തിച്ചത്. ഹെൽത്ത് കാനഡ അംഗീകരിച്ച ഈ ഉപകരണം ഉപയോഗിക്കാൻ തുടങ്ങിയതോടെ ഫ്രാൻസെസ്കോയുടെ ആരോഗ്യം 90 ശതമാനത്തോളം അത്ഭുതകരമായി മെച്ചപ്പെട്ടു.
ഈ ചികിത്സയ്ക്കായി പ്രതിമാസം 28,000 കനേഡിയൻ ഡോളറിലധികം (ഏകദേശം 17 ലക്ഷത്തിലേറെ രൂപ) ചിലവ് വരുന്നുണ്ട്. കാനഡയിൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ മാത്രമാണ് നിലവിൽ ഈ ഉപകരണത്തിന് സാമ്പത്തിക സഹായം നൽകുന്നത്. മാനിറ്റോബയിൽ ഇതിന് അനുമതിയില്ലാത്തതിനാൽ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും കാരുണ്യത്തിലാണ് ഈ കുടുംബം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഒപ്റ്റ്യൂൺ ജിയോ ഉപകരണം മാനിറ്റോബയിൽ ഉൾപ്പെടുത്തുന്ന കാര്യം കാൻസർകെയർ മാനിറ്റോബയുടെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. രോഗികൾ താമസിക്കുന്ന പ്രവിശ്യയുടെ അടിസ്ഥാനത്തിൽ ചികിത്സാ സഹായങ്ങളിൽ വിവേചനം കാണിക്കുന്നത് ശരിയല്ലെന്ന് കനേഡിയൻ കാൻസർ സൊസൈറ്റിയും ചൂണ്ടിക്കാണിക്കുന്നു.






