ഡാളസ് കൗണ്ടിയിൽ മെയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ട് സുപ്രധാന തിരഞ്ഞെടുപ്പുകളെക്കുറിച്ച് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മെയ് 2 ശനിയാഴ്ച നടക്കുന്നത് ഡാളസ് കൗണ്ടി മുനിസിപ്പാലിറ്റികൾക്കായുള്ള സംയുക്ത-പ്രത്യേക തിരഞ്ഞെടുപ്പാണ്. ഡാളസ് ഐ.എസ്.ഡി (ISD) പരിധിയിൽ താമസിക്കുന്നവർ 6.2 ബില്യൺ ഡോളറിന്റെ സ്കൂൾ ബോണ്ട് പദ്ധതികളിലും, തിരഞ്ഞെടുക്കപ്പെട്ട ചില ഡിസ്ട്രിക്റ്റുകളിൽ ബോർഡ് മെമ്പർമാരെ കണ്ടെത്തുന്നതിനുമാണ് വോട്ട് ചെയ്യേണ്ടത്. എന്നാൽ ഡാളസിന് പുറത്തുള്ള പ്രദേശങ്ങളിൽ താമസമിക്കുന്നവർക്ക് ഡാർട്ട് (DART) ട്രാൻസിറ്റ് സേവനങ്ങൾ തുടരണമോ എന്ന കാര്യത്തിലാണ് വോട്ടവകാശം വിനിയോഗിക്കേണ്ടി വരിക.
രണ്ടാമത്തെ തിരഞ്ഞെടുപ്പ് മെയ് 26 ചൊവ്വാഴ്ചയാണ് നടക്കുന്നത്. ഇത് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുടെ പ്രൈമറി റൺ ഓഫ് (Runoff) തിരഞ്ഞെടുപ്പാണ്. വരാനിരിക്കുന്ന നവംബർ 3-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട കൗണ്ടി, സ്റ്റേറ്റ്, ഫെഡറൽ തലത്തിലുള്ള സ്ഥാനാർത്ഥികളെ അന്തിമമായി തിരഞ്ഞെടുക്കുന്നതിനായാണ് ഈ വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. രണ്ട് വോട്ടെടുപ്പുകളും വ്യത്യസ്ത വിഷയങ്ങൾക്കും സ്ഥാനാർത്ഥികൾക്കും വേണ്ടിയുള്ളതായതിനാൽ, വോട്ടർമാർക്ക് ഒരേസമയം എല്ലാ വോട്ടുകളും രേഖപ്പെടുത്താൻ സാധിക്കില്ല എന്നത് ശ്രദ്ധേയമാണ്. വോട്ടിംഗ് കേന്ദ്രങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന നിയമപരമായ തർക്കങ്ങൾ വോട്ടർമാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കൗണ്ടിയിലെ ഏത് കേന്ദ്രത്തിലും വോട്ട് ചെയ്യാമെന്ന മുൻ ധാരണയിൽ മാറ്റം വരുത്താൻ റിപ്പബ്ലിക്കൻ പാർട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രൈമറി തിരഞ്ഞെടുപ്പിൽ പതിനായിരക്കണക്കിന് ആളുകൾ തെറ്റായ പോളിംഗ് സ്റ്റേഷനുകളിൽ എത്തിയതുമൂലം ഉണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാൻ വേണ്ടിയാണ് ഈ നിയമപോരാട്ടം നടക്കുന്നത്. ഇക്കാര്യത്തിൽ ടെക്സസ് അഞ്ചാം ഡിസ്ട്രിക്റ്റ് കോടതിയുടെ വിധി അനുസരിച്ചായിരിക്കും വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ നിശ്ചയത്തിൽ അന്തിമ തീരുമാനമുണ്ടാവുക.






