ടൊറന്റോ: കാനഡയിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ് സാധാരണക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിടുന്നതായി റിപ്പോർട്ടുകൾ. ‘ഓഫീസ് ഓഫ് ദി സൂപ്രണ്ട് ഓഫ് ബാങ്ക്‌റപ്‌റ്റസി’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 37,121 പേരാണ് പാപ്പരത്ത (Insolvency) അപേക്ഷകൾ സമർപ്പിച്ചത്. 2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അപേക്ഷകളിൽ 8.5 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ (16.2%), പ്രിൻസ് എഡ്വേർഡ് ഐലൻഡ് (15.3%), ഒന്റാരിയോ (14.7%) എന്നീ പ്രവിശ്യകളിലാണ് ഏറ്റവും വലിയ ആഘാതം രേഖപ്പെടുത്തിയത്. വരുമാനത്തേക്കാൾ വേഗത്തിൽ ഭക്ഷണത്തിനും ഇന്ധനത്തിനും വില കൂടുന്നതും, നിലവിലുള്ള കടം വീട്ടാൻ കൂടുതൽ കടങ്ങൾ എടുക്കേണ്ടി വരുന്നതുമാണ് ജനങ്ങളെ ഈ ദുരവസ്ഥയിലേക്ക് എത്തിക്കുന്നത്. പ്രത്യേകിച്ച് ഒന്റാരിയോ, ആൽബർട്ട എന്നീ പ്രവിശ്യകളിൽ ബാങ്ക്‌റപ്‌റ്റസി അപേക്ഷകൾ വേഗത്തിൽ വർദ്ധിക്കുന്നത് രാജ്യത്തെ ജനജീവിതം അതീവ ദുഷ്കരമാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇൻസോൾവൻസി ട്രസ്റ്റി ഡൗഗ് ഹോയ്സിന്റെ അഭിപ്രായത്തിൽ, ഒന്നോ രണ്ടോ മാസത്തെ സാമ്പത്തിക ഞെരുക്കം പലരും സഹിക്കും. എന്നാൽ യുദ്ധങ്ങളും ആഗോള സാമ്പത്തിക തർക്കങ്ങളും കാരണം വിലക്കയറ്റം ദീർഘകാലം തുടരുന്നത് സാധാരണക്കാരെ “ബ്രേക്കിംഗ് പോയിന്റിലേക്ക്”എത്തിച്ചിരിക്കുകയാണ്. ചിലവുകൾ പരമാവധി കുറയ്ക്കാനും, കയ്യിലുള്ള പണം അത്യാവശ്യ ഘട്ടങ്ങളിലേക്ക് മാറ്റിവെക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാൽ വരും മാസങ്ങളിലും ഇത്തരം അപേക്ഷകൾ വർദ്ധിക്കാനാണ് സാധ്യത.






