ആയുധക്കടത്ത് ശ്രമം: പിടികിട്ടാപ്പുള്ളിയായ യുവാവ് അതിർത്തിയിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് 89 തോക്കുകൾ
ഹാമിൽട്ടൺ: യുഎസ്-കാനഡ അതിർത്തിയിലൂടെ വൻതോതിൽ ആയുധങ്ങൾ കടത്താൻ ശ്രമിച്ച 25-കാരൻ പിടിയിലായി. ഹാമിൽട്ടൺ സ്വദേശിയായ ഫൈസാൻ അലി ആണ് അമേരിക്കൻ അന്വേഷണ ഏജൻസികളുടെ പിടിയിലായത്. 89 തോക്കുകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ വിവിധ കേസുകളിൽ പ്രതിയായ ഇയാൾക്കായി ഹാമിൽട്ടൺ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2021-ലുണ്ടായ മോട്ടോർസൈക്കിൾ അപകടത്തിൽ ഒരാൾ മരിച്ച കേസിൽ ശിക്ഷ വിധിക്കാനിരിക്കെ കോടതിയിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പിടിയിലായ ഫൈസാൻ അലി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോയതിന് പുറമെ, മയക്കുമരുന്ന് കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. കൂടാതെ, നിരോധിത ആയുധങ്ങളും ലോഡ് ചെയ്ത തോക്കുകളും കൈവശം വെച്ചതിനും പ്രൊബേഷൻ നിയമങ്ങൾ ലംഘിച്ചതിനും ഇയാൾ മുൻപ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
മയക്കുമരുന്ന്-ആയുധ കേസുകളിൽ ഉൾപ്പെട്ട ഒരു കുറ്റവാളി വീണ്ടും അതിഗുരുതരമായ ആയുധക്കടത്തിന് ശ്രമിച്ചതോടെ, കാനഡയിലെ നീതിന്യായ-ജാമ്യ നിയമങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. നിലവിലെ നിയമങ്ങളിലെ പോരായ്മകൾ ഇത്തരം കുറ്റവാളികൾക്ക് വീണ്ടും കുറ്റകൃത്യം ചെയ്യാൻ പഴുതൊരുക്കുന്നു എന്നാണ് ഉയരുന്ന പ്രധാന ആരോപണം.






