ടൊറന്റോ: ഹാൻ്റാവൈറസ് ബാധയെത്തുടർന്ന് പ്രതിസന്ധിയിലായ ‘എംവി ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലിലെ കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കാനഡ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. കപ്പലിലുള്ള നാല് കനേഡിയൻ പൗരന്മാരെ നേരിട്ട് കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കനേഡിയൻ കോൺസുലർ ഉദ്യോഗസ്ഥർ കാനറി ദ്വീപുകളിലേക്ക് തിരിച്ചു. സ്പെയിനിലെ ടെനറിഫെ തുറമുഖത്ത് ഈ വാരാന്ത്യം കപ്പൽ അടുപ്പിക്കാനാണ് നിലവിലെ തീരുമാനം.
കപ്പലിൽ രോഗലക്ഷണങ്ങളില്ലാത്ത നൂറ്റിനാൽപ്പതോളം യാത്രക്കാരെയും ജീവനക്കാരെയും സ്വീകരിക്കാൻ സ്പാനിഷ് അധികൃതർ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കപ്പലുമായി ബന്ധമുള്ള മൂന്ന് പേർ നിലവിൽ കാനഡയിലെ ഒന്റാരിയോ, കെബെക്ക് എന്നിവിടങ്ങളിൽ വീടുകളിൽ നിരീക്ഷണത്തിലാണ്. എന്നാൽ ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഇവരുടെ ആരോഗ്യനില പൊതുജനാരോഗ്യ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഫെഡറൽ സർക്കാർ അറിയിച്ചു.
എലികളിലൂടെ പകരുന്ന ‘ആൻഡീസ് വൈറസ്’ (Andes virus) ആണ് കപ്പലിൽ പടർന്നതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെങ്കിലും, ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇതൊരു വലിയ പകർച്ചവ്യാധിയായി മാറാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.






