വാഷിംഗ്ടൺ: പ്രമുഖ അമേരിക്കൻ ടോക്ക് ഷോ അവതാരകൻ ജിമ്മി കിമ്മലിനെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പത്നി മെലാനിയ ട്രംപും രംഗത്തെത്തി. തങ്ങളെക്കുറിച്ച് ജിമ്മി കിമ്മൽ നടത്തിയ തമാശകൾ പരിധിവിട്ടതാണെന്നും ഇത് വിദ്വേഷം പടർത്തുന്നതാണെന്നുമാണ് ഇരുവരുടെയും ആരോപണം. എബിസി ചാനലിനോടും അതിന്റെ മാതൃകമ്പനിയായ വാൾട്ട് ഡിസ്‌നിയോടും കിമ്മലിനെതിരെ ഉടൻ നടപടിയെടുക്കാൻ ട്രംപ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച തന്റെ ഷോയിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനെക്കുറിച്ചുള്ള ഒരു പാരഡി വിഭാഗത്തിനിടയിലാണ് കിമ്മൽ വിവാദ പരാമർശം നടത്തിയത്. മെലാനിയ ട്രംപിനെക്കുറിച്ച് “ഒരു വിധവയാകാൻ പോകുന്നവളുടെ തിളക്കം അവളുടെ മുഖത്തുണ്ട്” എന്നായിരുന്നു കിമ്മലിന്റെ തമാശ. തൊട്ടുപിന്നാലെ ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവയ്പ്പുണ്ടായ പശ്ചാത്തലത്തിൽ, കിമ്മലിന്റെ ഈ വാക്കുകൾ അത്യന്തം ഗൗരവകരവും അക്രമാസക്തവുമാണെന്ന് മെലാനിയ ട്രംപ് ചൂണ്ടിക്കാട്ടി.
ജിമ്മി കിമ്മലിന്റെ വാക്കുകൾ രാജ്യത്തെ വിഭജിക്കാനുദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹത്തിന്റെ ‘തമാശകൾ’ യഥാർത്ഥത്തിൽ രാഷ്ട്രീയ രോഗത്തിന്റെ ലക്ഷണമാണെന്നും മെലാനിയ ട്രംപ് എക്‌സിലൂടെ (മുമ്പ് ട്വിറ്റർ) പ്രതികരിച്ചു. “ഇത്തരം ആളുകൾക്ക് ഓരോ വൈകുന്നേരവും നമ്മുടെ വീടുകളിൽ പ്രവേശിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും അവസരം നൽകരുത്. എബിസി നേതൃത്വം ഇതിനെതിരെ നിലപാട് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” അവർ പറഞ്ഞു. കിമ്മലിന്റെ വാചകങ്ങൾ വെറും തമാശയല്ലെന്നും അത് അത്യന്തം അപകടകരമാണെന്നും ട്രംപും ആവർത്തിച്ചു.
അമേരിക്കൻ ഭരണഘടനയുടെ ഫസ്റ്റ് അമെൻഡ്മെന്റ് പ്രകാരം അഭിപ്രായ സ്വാതന്ത്ര്യവും തമാശകൾ പറയാനുള്ള അവകാശവും സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, വിദ്വേഷം പടർത്തുന്ന രീതിയിലുള്ള സംസാരങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് ട്രംപ് കുടുംബത്തിന്റെ നിലപാട്. ഇതിനുമുൻപും കിമ്മലിനെതിരെ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പ്രസിഡന്റിന്റെയും പ്രഥമ വനിതയുടെയും ഈ ആവശ്യത്തോട് എബിസി ചാനലോ ഡിസ്‌നി അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസ് ഡിന്നറിനിടെയുണ്ടായ അക്രമത്തിന് പിന്നാലെ കിമ്മലിനെതിരെ നടക്കുന്ന ഈ നീക്കം അമേരിക്കൻ മാധ്യമരംഗത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.






