newsroom@amcainnews.com

കാനഡയിലെ തൊഴിൽ വിപണിയിൽ ആശങ്ക! ടെലികോം ഭീമൻ റോജേഴ്‌സ് കടുത്ത നടപടിയിലേക്ക്; 10,000 ജീവനക്കാർക്ക് സന്നദ്ധ വിരമിക്കൽ പാക്കേജ് വാഗ്ദാനം ചെയ്തു

ഒട്ടാവ: കാനഡയിലെ മുൻനിര ടെലികോം കമ്പനിയായ റോജേഴ്‌സ് കമ്മ്യൂണിക്കേഷൻസ്, തങ്ങളുടെ 10,000-ഓളം ജീവനക്കാർക്ക് സ്വമേധയാ വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്തു. കമ്പനിയുടെ ആകെ ജീവനക്കാരുടെ പകുതിയോളം വരും ഈ സംഖ്യ. ടെലികോം മേഖലയിലെ വളർച്ചാ മുരടിപ്പും വർദ്ധിച്ചുവരുന്ന ബിസിനസ്സ് വെല്ലുവിളികളും കണക്കിലെടുത്ത് പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനം.

കമ്പനിയുടെ വിവിധ ബിസിനസ് യൂണിറ്റുകളിലും കോർപ്പറേറ്റ് വിഭാഗങ്ങളിലും ജോലി ചെയ്യുന്ന നിശ്ചിത ടീമുകൾക്ക് ഈ പക്കേജിന് അപേക്ഷിക്കാമെന്ന് റോജേഴ്‌സ് അറിയിച്ചു. ജീവനക്കാർക്ക് അവരുടെ താല്പര്യപ്രകാരം ബൈ-ഔട്ട് അല്ലെങ്കിൽ റിട്ടയർമെന്റ് പാക്കേജുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. നിലവിലെ ബിസിനസ്സ് സാഹചര്യങ്ങൾക്കനുസരിച്ച് കമ്പനിയുടെ ചിലവ് ഘടനയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ചില ടീമുകൾ അവരുടെ അംഗങ്ങൾക്ക് പുതിയൊരു തുടക്കം കുറിക്കാനോ അല്ലെങ്കിൽ കമ്പനിയിൽ തുടരാനോ ഉള്ള അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ജീവനക്കാരും ഈ പദ്ധതിയുടെ പരിധിയിൽ വരില്ല. യൂണിയനുകളിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ഈ പാക്കേജിന് അർഹതയുണ്ടാവില്ല. കൂടാതെ, സ്പോർട്സ്നെറ്റ് പ്രൊഡക്ഷനുകളിൽ ജോലി ചെയ്യുന്നവർ, ഓൺ-എയർ ടാലന്റുകൾ എന്നിവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മേപ്പിൾ ലീഫ് സ്പോർട്സ് ആൻഡ് എന്റർടൈൻമെന്റ്, ടൊറന്റോ ബ്ലൂ ജെയ്‌സ് എന്നിവയിലെ ജീവനക്കാരും ഈ സന്നദ്ധ വിരമിക്കൽ പദ്ധതിയുടെ ഭാഗമല്ല. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി റോജേഴ്‌സ് തങ്ങളുടെ നിക്ഷേപ പദ്ധതികളിൽ 30 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 3.5 ബില്യൺ ഡോളർ ചിലവാക്കാൻ പദ്ധതിയിട്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ 2.5 ബില്യൺ മുതൽ 2.7 ബില്യൺ ഡോളർ വരെ മാത്രമേ ചിലവാക്കുകയുള്ളൂ.

കാനഡയിലെ ടെലികോം വിപണിയിൽ മത്സരം വർദ്ധിപ്പിക്കുന്നതിനും സേവന നിരക്കുകൾ കുറയ്ക്കുന്നതിനുമായി കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത് റോജേഴ്‌സ് പോലുള്ള വലിയ കമ്പനികൾക്ക് വെല്ലുവിളിയാകുന്നുണ്ട്. ചെറിയ കമ്പനികൾക്ക് വലിയ കമ്പനികളുടെ നെറ്റ്‌വർക്ക് ഉപയോഗിക്കാൻ അനുവാദം നൽകുന്നതാണ് ഈ നിയമം. എന്നാൽ ഇത്തരം പരിഷ്കാരങ്ങൾ വൻകിട കമ്പനികളുടെ നിക്ഷേപങ്ങളെ ബാധിക്കുമെന്നും അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും റോജേഴ്‌സ് വാദിക്കുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനുമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കമ്പനി ഇപ്പോൾ തയ്യാറെടുക്കുന്നത്.

You might also like

ഇന്ത്യയെ ‘നരകക്കുഴി’യെന്ന് അധിക്ഷേപിച്ച ട്രംപിന്റെ പരാമർശം; രൂക്ഷ വിമർശനവുമായി ഇന്ത്യ; മൗനത്തിൽ മോദി: ഖാർഗെ

കിച്ചനർ കരോപ്രാക്റ്റർ കേസ്: ജെഫ്രി സ്ലോക്കയെ 48 ലൈംഗികാതിക്രമ കേസുകളിലും കുറ്റവിമുക്തനാക്കി ഒന്റാറിയോ കോടതി

ലാഗ്വാർഡിയ വിമാനത്താവള അപകടം: ആശയവിനിമയ പിഴവ് തിരിച്ചറിഞ്ഞു: കൺട്രോളറുടെ മുന്നറിയിപ്പ് ഫയർ ട്രക്ക് ഡ്രൈവർ അറിഞ്ഞില്ല

ആത്മീയ നേതാവ് ചമഞ്ഞ് പീഡനം; ഹോളിവുഡ് നടന് അമേരിക്കൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു

USMCA ചർച്ചകൾക്ക് മുന്നോടിയായി കാനഡ ഒരു ‘എൻട്രി ഫീ’ നൽകണമെന്ന് ട്രംപ് പറഞ്ഞിട്ടില്ല: കാർണി

ഈ ആഴ്ചത്തെ (ഏപ്രിൽ 24, 2026) പ്രധാനപ്പെട്ട മലയാളം OTT റിലീസുകൾ

Top Picks for You
Top Picks for You