മോൺട്രിയൽ: 2024 സെപ്റ്റംബറിൽ 14 വയസ്സുകാരനായ ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ ക്യുബെക് പോലീസ് അറസ്റ്റ് ചെയ്തു. ക്യുബെക് സിറ്റിക്ക് തെക്ക് ഫ്രാംപ്ടണിലുള്ള വിവാദ ബൈക്ക് ഗ്യാങ് ആയ ‘ഹെൽസ് ഏഞ്ചൽസിന്റെ’ താവളത്തിന് സമീപമാണ് അന്ന് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
വാലിഫീൽഡിൽനിന്ന് അറസ്റ്റ് ചെയ്ത 24-കാരനായ ഡോസൺ സിർ-ലെവെല്ലെ. ആണ് പ്രതികളിൽ ഒരാൾ. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വാഹനം കത്തിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മറ്റൊരു പ്രതിയായ മുപ്പതുകാരനെ നിലവിൽ തടവിൽ കഴിയുന്ന ക്യുബെക് ഡിറ്റൻഷൻ സെന്ററിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് 16 വയസ്സുകാരനായ മറ്റൊരു കൗമാരക്കാരനെയും മാർച്ചിൽ പോലീസ് പിടികൂടിയിരുന്നു.
സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള പോലീസിന്റെ പ്രത്യേക വിഭാഗമാണ് ഈ അറസ്റ്റുകൾ നടത്തിയത്. മോൺട്രിയൽ, ലാവൽ പോലീസ് സേവനങ്ങളുടെയും ആർസിഎംപി യുടെയും സഹായത്തോടെയായിരുന്നു നീക്കം. ഹെൽസ് ഏഞ്ചൽസും മറ്റ് പ്രാദേശിക ഗുണ്ടാസംഘങ്ങളും തമ്മിലുള്ള കുടിപ്പകയാണോ ഈ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.






