ഒട്ടാവ: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒന്റാറിയോ സ്വദേശിയായ കനേഡിയൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒന്റാറിയോയിൽ താമസിച്ചിരുന്ന മുഹമ്മദ് ഹസ്സൻ ഹൈദർ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാനഡ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും മേഖലയിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിനിടെ മരണം അഞ്ച് കുട്ടികളുടെ പിതാവായ മുഹമ്മദ് ഹസ്സൻ, തന്റെ കുതിരകളെ പരിചരിക്കുന്നതിനായാണ് ലെബനനിൽ എത്തിയത്. പ്രദേശത്ത് നടന്ന ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ആക്രമണം അവസാനിപ്പിക്കണം: അനിത ആനന്ദ് സംഭവത്തിൽ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇസ്രായേൽ തങ്ങളുടെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ലെബനന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും അവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ സുസ്ഥിരമായ നയതന്ത്ര ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്നും, ഹിസ്ബുള്ള നിരായുധരാകണമെന്നും കാനഡ ഔദ്യോഗികമായി അറിയിച്ചു.
ഭീതിയിലായി മധ്യേഷ്യ യുഎസ്–ഇറാൻ സംഘർഷം പുകയുന്നതിനിടെ ലെബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു. യുദ്ധഭീതി ശക്തമായതോടെ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം മേഖല വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.







