ഡ്രമ്മണ്ട്‌വിൽ: നീണ്ട 14 വർഷത്തെ രാഷ്ട്രീയ യാത്രയ്ക്കും ഭരണാധികാരത്തിനും ഒടുവിൽ ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് പടിയിറങ്ങി. തന്റെ പാർട്ടിയായ കൊളീഷൻ അവനീർ ക്യൂബെക്കിന്റെ (CAQ) നേതൃസ്ഥാനം ഒഴിയുന്ന വേളയിൽ വികാരാധീനനായാണ് അദ്ദേഹം വിടവാങ്ങൽ പ്രസംഗം നടത്തിയത്. പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റീൻ ഫ്രെഷെറ്റ് ഇനി ക്യൂബെക്കിന്റെ പുതിയ പ്രീമിയറായി ചുമതലയേൽക്കും. ക്യൂബെക്കിന്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ഇവർ.
2011ൽ ഫ്രാങ്കോയിസ് ലെഗോൾട്ട് തന്നെ സ്ഥാപിച്ച സിഎക്യു പാർട്ടിയുടെ ഭാവി സംരക്ഷിക്കുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ പുതിയ ദിശയിലേക്ക് നയിക്കുന്നതിനുമാണ് താൻ സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “അടുത്ത തിരഞ്ഞെടുപ്പ് എന്നെക്കുറിച്ചുള്ളതാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ക്യൂബെക്കിന്റെ മുൻപിൽ സുപ്രധാനമായ പല വിഷയങ്ങളുമുണ്ട്, അത് എന്നെക്കാൾ വലുതാണ്,” ഇടറിയ ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു. വിഘടനവാദത്തിനും ഫെഡറലിസത്തിനും ഇടയിൽ ഒരു ‘മൂന്നാം വഴി’ വാഗ്ദാനം ചെയ്ത് അധികരത്തിലെത്തിയ ഫ്രാങ്കോയിസ് ലെഗോൾട്ട്, രണ്ട് തവണ പാർട്ടിയെ വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ സമീപകാലത്ത് അദ്ദേഹത്തിന്റെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചതായി സർവ്വേകൾ സൂചിപ്പിക്കുന്നു.
ട്രേഡ് വാർ ഉൾപ്പെടെയുള്ള ആഗോള രാഷ്ട്രീയ മാറ്റങ്ങളും ഇന്ധന പ്രതിസന്ധിയും കാനഡയെ ബാധിക്കുന്ന ഈ സമയത്ത്, ക്യൂബെക്കിന്റെ സമ്പദ്‌വ്യവസ്ഥയിലും ദേശീയതയിലും ഊന്നിയുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് അദ്ദേഹം പാർട്ടിയോട് ആവശ്യപ്പെട്ടു. ഫ്രാങ്കോയിസ് ലെഗോൾട്ടിന്റെ വിടവാങ്ങൽ പ്രസംഗം കേട്ട് അണികളിൽ പലരും കണ്ണീർ അണിഞ്ഞത് വൈകാരികമായ രംഗങ്ങൾ സൃഷ്ടിച്ചു. പുതിയ പ്രീമിയറായി സ്ഥാനമേൽക്കുന്ന ക്രിസ്റ്റീൻ ഫ്രെഷെറ്റിന് മുന്നിൽ പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണുള്ളത്. വരാനിരിക്കുന്ന ആറു മാസത്തിനുള്ളിൽ നിർണ്ണായകമായ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രാങ്കോയിസ് ലെഗോൾട്ടിന്റെ പിന്മാറ്റം ക്യൂബെക്ക് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.







