ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയ്ൻ മുന്നോട്ടുവെച്ച നിർദേശം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ക്രെംലിൻ അറിയിച്ചു. ഏപ്രിൽ 11 വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 12 അർധരാത്രി വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകുക.
നാല് വർഷമായി തുടരുന്ന യുദ്ധത്തിന് പരിഹാരം കാണാനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യുഎസ് മുഖേനയാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി വെടിനിർത്തൽ നിർദേശം കൈമാറിയത്. എല്ലാ മേഖലകളിലും സൈനിക നീക്കങ്ങൾ നിർത്തിവെക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ശത്രുപക്ഷത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായി നേരിടുമെന്നും ക്രെംലിൻ വ്യക്തമാക്കി. റഷ്യയുടെ ഈ നീക്കം പിന്തുടർന്ന് യുക്രെയ്നും വെടിനിർത്തൽ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോസ്കോ അറിയിച്ചു.







