വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കവെ, രണ്ട് അമേരിക്കൻ സൈനിക വിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് അമേരിക്കൻ വിമാനങ്ങൾ ഇറാൻ തകർക്കുന്നത്. ഒരു വിമാനത്തിലെ ക്രൂ മെമ്പറെ രക്ഷപ്പെടുത്തിയതായും രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുന്നതായും പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. പടിഞ്ഞാറൻ ഇറാനിലെ ഫർദിസ് മേഖലയിലാണ് ഒരു വിമാനം തകർന്നുവീണത്. മറ്റൊന്ന് പേർഷ്യൻ ഗൾഫിൽ തകർന്നു വീണതായാണ് വിവരം.
അമേരിക്കൻ സൈന്യത്തിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനമാണ് ഇറാൻ വെടിവെച്ചിട്ടതെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെട്ടു. വിമാനത്തിൽ നിന്ന് പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടിയതായും ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്നും ഇറാൻ ടെലിവിഷൻ അറിയിച്ചു. അതേസമയം, പേർഷ്യൻ ഗൾഫിൽ തകർന്നു വീണത് എ-10 (A-10) അറ്റാക്ക് എയർക്രാഫ്റ്റ് ആണെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ വിമാനം വെടിവെച്ചിട്ടതാണോ അതോ സാങ്കേതിക തകരാർ മൂലം തകർന്നതാണോ എന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
ഇറാനെ പൂർണ്ണമായും പരാജയപ്പെടുത്തിയെന്നും ദൗത്യം ഉടൻ അവസാനിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവന നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. വിമാനങ്ങൾ തകർക്കപ്പെട്ടത് ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് എൻ.ബി.സി ന്യൂസിനോട് പറഞ്ഞു. “ഇത് യുദ്ധമാണ്, ഇത്തരം കാര്യങ്ങൾ സംഭവിക്കാം,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാണാതായ സൈനികനെ കണ്ടെത്താനായി മേഖലയിൽ ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ച് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്.
യുദ്ധം ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില 50 ശതമാനത്തോളം വർദ്ധിച്ചു. ഹോർമുസ് കടലിടുക്കിന് മേൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചത് ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കുവൈറ്റിലെ എണ്ണശുദ്ധീകരണ ശാലകൾക്കും വാട്ടർ പ്ലാന്റുകൾക്കും നേരെ ഇറാൻ ആക്രമണം നടത്തി. ഇസ്രായേലിലും സൗദി അറേബ്യയിലും ഇറാനിയൻ മിസൈലുകളും ഡ്രോണുകളും എത്തിയെങ്കിലും ഭൂരിഭാഗവും തകർക്കപ്പെട്ടു. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇതുവരെ ഇറാനിൽ 1,900-ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.







