ആൽബർട്ടയിൽ ഇന്ധന നികുതിയിൽ ഉടൻ ഇളവുകൾ പ്രതീക്ഷിക്കേണ്ടെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് അറിയിച്ചു. നിലവിൽ ലിറ്ററിന് 1.60 ഡോളറോളമാണ് ഇന്ധനവില. യുഎസ് – ഇറാൻ യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതാണ് ഇതിന് കാരണമെന്നും ആഗോള സാഹചര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ലെന്നും സ്മിത്ത് പറഞ്ഞു. ഇന്ധന നികുതിയിൽ വരുത്തുന്ന കുറവ് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഇന്ധന നികുതി ആശ്വാസ പദ്ധതി പ്രകാരം ഡബ്ല്യു.ടി.ഐ (WTI) ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിൽ എത്തുമ്പോഴാണ് ഇളവുകൾ അനുവദിക്കുന്നത്. എന്നാൽ 2025-26 സാമ്പത്തിക വർഷത്തിൽ ആൽബർട്ട ഏകദേശം 10 ബില്യൺ ഡോളറിന്റെ കമ്മി നേരിടുകയാണെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ കടുത്ത സാമ്പത്തിക കമ്മി നിലനിൽക്കുന്നതിനാൽ ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ആശ്വാസ പദ്ധതികൾ ആലോചിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.







