ഒട്ടാവ : മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്‍റെ പ്രത്യാഘാതങ്ങൾ, വ്യാപാര അനിശ്ചിതത്വം എന്നിവയ്ക്കിടെ ഇന്ന് രാവിലെ ബാങ്ക് ഓഫ് കാനഡ പുതിയ പലിശനിരക്ക് പ്രഖ്യാപിക്കും. സെൻട്രൽ ബാങ്കിന്‍റെ പ്രധാന വായ്പാ നിരക്ക് 2.25 ശതമാനമാണ്.
സെൻട്രൽ ബാങ്ക് പലിശനിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. അതേസമയം ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം മൂലമുള്ള ആഗോള എണ്ണവില ആഘാതം മൂലമുള്ള പണപ്പെരുപ്പ സാധ്യതകളും വടക്കേ അമേരിക്കൻ വ്യാപാര കരാറിന്‍റെ അനിശ്ചിതത്വങ്ങളും പലിശനിരക്ക് പ്രഖ്യാപനത്തിൽ പ്രതിഫലിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ഫെബ്രുവരിയിലെ വാർഷിക പണപ്പെരുപ്പ കണക്കുകളും സെൻട്രൽ ബാങ്കിന്റെ തീരുമാനത്തിൽ ഒരു ഘടകമായിരിക്കും. പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞ 1.8 ശതമാനമായിരുന്നു അത്. ഫെബ്രുവരിയിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 84,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നതായി കാണിക്കുന്ന വെള്ളിയാഴ്ചത്തെ തൊഴിൽ റിപ്പോർട്ടും ബാങ്ക് ഓഫ് കാനഡ പരിഗണിക്കും.







