ഒട്ടാവ: ചികിത്സാ സംബന്ധമായ സംശയങ്ങൾക്കും ഉപദേശങ്ങൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമുകളെ അമിതമായി ആശ്രയിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ (CMA). ചിക്കിത്സ തേടി എത്തുന്ന രോഗികൾ പലപ്പോഴും ചാറ്റ് ജിപിടി (ChatGPT) പോലുള്ള സംവിധാനങ്ങൾ നൽകുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നത് ഡോക്ടർമാരെ ആശങ്കയിലാക്കുന്നു. ശരിയായ ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം വിവരങ്ങൾ പിന്തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
കനേഡിയൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പുതിയ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സർവേയിൽ പങ്കെടുത്തവരിൽ 38 ശതമാനം ആളുകളും രോഗചികിത്സയ്ക്കായി എഐയുടെ സഹായം തേടുന്നുണ്ട്. എഐ നൽകുന്ന വിവരങ്ങൾ വിശ്വസിച്ച് സ്വയം ചികിത്സ നടത്തിയവർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് സർവേ വ്യക്തമാക്കുന്നു. രോഗിയുടെ കൃത്യമായ ആരോഗ്യ ചരിത്രമോ ശാരീരിക അവസ്ഥയോ പരിഗണിക്കാതെ നൽകുന്ന പൊതുവായ ഉപദേശങ്ങൾ പലപ്പോഴും തെറ്റായ നിഗമനങ്ങളിലേക്കാണ് നയിക്കുന്നത്.
ഫാമിലി ഡോക്ടർമാരെ ലഭിക്കാനുള്ള പ്രയാസമാണ് പലരെയും ഇത്തരം എളുപ്പവഴികൾ തേടാൻ പ്രേരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ വഴിയും എഐ പ്ലാറ്റ്‌ഫോമുകൾ വഴിയും പ്രചരിക്കുന്ന വ്യാജ ആരോഗ്യ വിവരങ്ങൾ തടയാൻ സർക്കാരും സാങ്കേതിക കമ്പനികളും അടിയന്തരമായി ഇടപെടണമെന്ന് സിഎംഎ പ്രസിഡന്റ് ഡോ. മാർഗരറ്റ് ബർണൽ ആവശ്യപ്പെട്ടു. അമേരിക്കയിൽ നിന്ന് വ്യാപകമായി പ്രചരിക്കുന്ന വാക്സിൻ വിരുദ്ധ പ്രചാരണങ്ങളും ശാസ്ത്രീയമല്ലാത്ത ആരോഗ്യ ഉപദേശങ്ങളും കാനഡയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പരിശോധനയ്ക്കും വിദഗ്ധ ഉപദേശത്തിനുമായി അംഗീകൃത ഡോക്ടർമാരെ തന്നെ സമീപിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.







