ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് അമേരിക്കൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൺ ആണ് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്. വധശ്രമത്തിന് പുറമെ നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസിൽ ഏഴ് വർഷം അധിക തടവും പ്രതി അനുഭവിക്കണം.
2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ചാണ് ട്രംപിനെതിരെ വധശ്രമമുണ്ടായത്. പ്രസിഡന്റ് സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമിച്ചു, കുറ്റകൃത്യത്തിനായി മാരകായുധം ഉപയോഗിച്ചു, ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു, സീരിയൽ നമ്പർ മാറ്റിയ തോക്ക് കൈവശം വെച്ചു തുടങ്ങിയ അഞ്ച് ഗൗരവകരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പ്രതിയുടെ പ്രവൃത്തി ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഫെഡറൽ പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ കേസിൽ റയാൻ റൂത്ത് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. വിധി കേട്ടതിന് പിന്നാലെ കോടതി മുറിയിൽ വെച്ച് സ്വയം കുത്തിപ്പരിക്കേൽപ്പിക്കാൻ പ്രതി ശ്രമിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അതീവ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് കേസിന്റെ വിധിന്യായം പൂർത്തിയായത്.






