ബാങ്ക് സേവനങ്ങളിൽ ഇളവുകൾക്ക് അർഹതയുള്ളവരിൽ നിന്നും നിയമവിരുദ്ധമായി ഫീസുകൾ ഈടാക്കിയ ബാങ്ക് ഓഫ് മോൺട്രിയലിൽ (BMO) നിന്നും വൻ തുക പിഴ ഈടാക്കാൻ ഉത്തരവ്. കാനഡയിലെ ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി (FCAC) 40 ലക്ഷം ഡോളർ പിഴയാണ് ബാങ്കിനെതിരെ ചുമത്തിയിരിക്കുന്നത്. കാനഡയിൽ പുതുതായി എത്തിയവർ, മെഡിക്കൽ-ഡെൻ്റൽ വിദ്യാർത്ഥികൾ, തദ്ദേശീയരായ ബാങ്കിങ് ഉപയോക്താക്കൾ എന്നിവർക്കായി പ്രത്യേകം വിഭാവനം ചെയ്ത ഡിസ്കൗണ്ട് പ്ലാനുകളിലാണ് പ്രധാനമായും അധിക ചാർജ് ഈടാക്കിയത്.
2010 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം 1,01,091 ഉപയോക്താക്കളിൽ നിന്നും ഇത്തരത്തിൽ ഫീസുകൾ ഈടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവിൽ ഇളവുകൾ ലഭിക്കേണ്ടിയിരുന്ന പ്ലാനുകളിൽ നിന്ന് തെറ്റായ രീതിയിൽ ഫീസ് ഈടാക്കുകയും അത് കൃത്യമായി വെളിപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെടുകയും ചെയ്തു. ഇതിനോടകം തന്നെ 30 ലക്ഷം ഡോളറിലധികം ബാങ്ക് ഉപയോക്താക്കൾക്ക് തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുകയായ ആറ് ലക്ഷം ഡോളർ, ഉടമകളെ കണ്ടെത്താൻ കഴിയാത്തതിനാൽ ബാങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി.







