നിരോധിത തോക്കുകൾ തിരികെ വാങ്ങാനുള്ള ഫെഡറൽ സർക്കാരിന്റെ ‘ബൈബാക്ക്’ പദ്ധതി വെല്ലുവിളികൾ ഇല്ലാതെ പൂർത്തിയാക്കുമെന്ന് പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി. പദ്ധതിയുമായി സഹകരിക്കില്ലെന്ന് വെളിപ്പെടുത്തി വിവിധ പ്രവിശ്യകളും പൊലീസ് സേനകളും രംഗത്തെത്തിയ സാഹചര്യത്തിലാണ് പരാമർശം. മൊബൈൽ കളക്ഷൻ യൂണിറ്റുകൾ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി പദ്ധതി വിജയകരമായി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. യുദ്ധക്കളങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട 2,500 തരം തോക്കുകൾക്ക് 2020 മെയ് മുതൽ കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇവ കൈവശമുള്ളവർക്ക് അർഹമായ നഷ്ടപരിഹാരം നൽകി തിരികെ വാങ്ങുന്നതിലൂടെ രാജ്യത്തെ സുരക്ഷിതമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതി ആരംഭിച്ച് ആദ്യ ആഴ്ചയിൽ തന്നെ 22,251 തോക്ക് ഉടമകൾ സർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്. മാർച്ച് അവസാനം വരെ തോക്കുകൾ കൈമാറാനോ നിഷ്‌ക്രിയമാക്കാനോ ഉള്ള താല്പര്യം അറിയിക്കാൻ ഉടമകൾക്ക് സമയമുണ്ട്. ഒക്ടോബർ 30-ഓടെ പൊതുമാപ്പിൻ്റെ കാലാവധി അവസാനിക്കുന്നതിനാൽ, അതിനു മുൻപായി നിരോധിത ആയുധങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് പല പ്രവിശ്യകളും വിമുഖത കാട്ടുമ്പോഴും സമാധാനപരമായി തോക്കുകൾ ശേഖരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഫെഡറൽ ഭരണകൂടം.







