കാനഡയുടെ നിലനിൽപ്പ് അമേരിക്കയുടെ ഔദാര്യം കൊണ്ടാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്ത്. കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണെന്ന ട്രംപിന്റെ വാദം തെറ്റാണെന്നും, കനേഡിയൻ ജനതയുടെ തനിമയും കഠിനാധ്വാനവുമാണ് രാജ്യത്തിന്റെ വിജയത്തിന് ആധാരമെന്നും കാർണി വ്യക്തമാക്കി. ക്യുബെക് സിറ്റിയിൽ നടന്ന കാബിനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാനഡ നിലനിൽക്കുന്നത് അമേരിക്ക കൊണ്ടല്ല, മറിച്ച് നമ്മൾ കനേഡിയൻമാരായതുകൊണ്ടാണ് രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നത്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായിരുന്നു കാർണിയുടെ പ്രസംഗം. സാമ്പത്തിക മേഖലയിലും സുരക്ഷയിലും ഇരുരാജ്യങ്ങളും തമ്മിൽ മികച്ച പങ്കാളിത്തമുണ്ടെന്നത് വസ്തുതയാണെങ്കിലും, കാനഡയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും ജനാധിപത്യ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, ഉൾക്കൊള്ളലിന്റെയും വൈവിധ്യത്തിന്റെയും പാതയിൽ കാനഡ ഒരു മാതൃകയായി നിലകൊള്ളേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഉയരുന്ന പോപ്പുലിസത്തിനും ദേശീയവാദത്തിനും എതിരെ കാനഡ ഒരു വഴികാട്ടിയായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.







