എഡ്‌മൺടൺ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ ആശുപത്രികൾ നേരിടുന്ന കടുത്ത തിരക്കിന് പരിഹാരം കാണുന്നതിനായി എമർജൻസി വിഭാഗങ്ങളിൽ പ്രത്യേക ‘ട്രയാഷ് ഫിസിഷ്യൻ ലെയ്‌സൺ’ (Triage Physician Liaison) തസ്തികകൾ ആരംഭിക്കുന്നു. അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ അമിതമായ വർധന ആരോഗ്യസംവിധാനത്തെ സമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഈ പുതിയ പരീക്ഷണത്തിന് മുതിരുന്നത്.
ഫെബ്രുവരി ഒന്നു മുതൽ എഡ്‌മൺടൺ, കാൽഗറി എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളിൽ പദ്ധതി നടപ്പിലാക്കും.
സാധാരണഗതിയിൽ ട്രയാഷ് നഴ്‌സുമാർ ചെയ്യുന്ന രോഗീപരിശോധനയിൽ ഇനി മുതൽ ഡോക്ടർമാരുടെ നേരിട്ടുള്ള പങ്കാളിത്തമുണ്ടാകും. രോഗി ആശുപത്രിയിൽ എത്തുമ്പോൾ തന്നെ അവരുടെ ആരോഗ്യസ്ഥിതിയുടെ ഗൗരവം ഡോക്ടർമാർ നേരിട്ട് വിലയിരുത്തുകയും അടിയന്തര ചികിത്സ ആവശ്യമുള്ളവരെ വേഗത്തിൽ തിരിച്ചറിയുകയും ചെയ്യും. വെയിറ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ തന്നെ ലാബ് പരിശോധനകൾക്കും ഇമേജിംഗിനും നിർദ്ദേശം നൽകാൻ ഡോക്ടർമാർക്ക് സാധിക്കുമെന്നതിനാൽ രോഗികൾക്ക് ചികിത്സയ്ക്കായി ദീർഘനേരം കാത്തുനിൽക്കേണ്ടി വരില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
എന്നാൽ, സർക്കാരിന്റെ ഈ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് ഡോക്ടർമാരുടെ സംഘടനകളിൽ നിന്ന് ഉണ്ടാകുന്നത്. എമർജൻസി വാർഡുകളിലെ കടുത്ത സമ്മർദ്ദം കുറയ്ക്കാൻ ഇതൊരു പരിധി വരെ സഹായിക്കുമെങ്കിലും, ഇതിന് പിന്നിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ തന്നെ കുറഞ്ഞ ജീവനക്കാരും അമിത ജോലിഭാരവും കൊണ്ട് വലയുന്ന ഡോക്ടർമാർക്ക് മേൽ ഇത് കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചു.
ആശുപത്രികളിൽ മതിയായ കിടക്ക സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ ഇത്തരം താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് മാത്രം ചികിത്സാ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം ഡോക്ടർമാരുടെ പക്ഷം. ഇരുപത് വർഷം മുൻപ് സമാനമായ രീതിയിൽ നടത്തിയ പരീക്ഷണം ഫണ്ടിന്റെ അഭാവം മൂലം പരാജയപ്പെട്ടിരുന്നു. അതിനാൽ ഇത്തവണ പദ്ധതിക്ക് കൃത്യമായ സാമ്പത്തിക സഹായവും കൂടുതൽ ജീവനക്കാരെയും ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.







