കാൽഗറിയിലെ പ്രധാന പൈപ്പ് ലൈനായ ബെയർസ്പോ സൗത്ത് ഫീഡർ മെയിനിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി വരുന്നതായി മേയർ ജെറോമി ഫാർക്കസ് അറിയിച്ചു. എന്നാൽ, നിലവിലെ അറ്റകുറ്റപ്പണികൾ ശ്വാശതപരിഹാരമല്ലെന്നും, പൈപ്പ് ലൈൻ ഏതുസമയത്തും വീണ്ടും തകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരും വർഷങ്ങളിൽ കൂടുതൽ അറ്റകുറ്റപ്പണികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, വീണ്ടും ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ജെറോമി ഫാർക്കസ് പറഞ്ഞു.
ഗ്ലെൻമോർ റിസർവോയറിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്ന സാഹചര്യത്തിൽ ജല ഉപയോഗം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് സിറ്റി. ശനിയാഴ്ച നഗരത്തിലെ ജല ഉപയോഗം 493 ദശലക്ഷം ലിറ്ററായി കുറഞ്ഞെങ്കിലും ഇത് സുസ്ഥിര പരിധിയായ 485 ദശലക്ഷം ലിറ്ററിന് മുകളിലാണ്. നിലവിൽ കുളിക്കുന്നതിനും പാത്രം കഴുകുന്നതിനുമടക്കം വെള്ളം മിതമായി ഉപയോഗിക്കണമെന്ന് മേയർ നിർദേശിക്കുന്നു. കഴിഞ്ഞ ഡിസംബർ 30-ന് നഗരത്തിലെ 60 ശതമാനത്തോളം വെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ തകർന്നതോടെയാണ് 16 ലക്ഷം വരുന്ന ജനങ്ങൾക്ക് കടുത്ത ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.







