ടെഹ്റാൻ: ഇറാനിൽ നടക്കുന്ന ബഹുജന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ദൈവത്തിന്റെ ശത്രുവായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി അറ്റോർണി ജനറൽ മുഹമ്മദ് മൊവഹേദി ആസാദ്. ഇറാനിയൻ നിയമപ്രകാരം ഇത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണെന്നും കലാപക്കാരെ സഹായിച്ചവർ പോലും ശിക്ഷ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ ഒറ്റിക്കൊടുത്തും അരക്ഷിതാവസ്ഥ സൃഷ്ടിച്ചും, രാജ്യത്തിന്മേൽ വിദേശ ആധിപത്യം തേടുന്നവർക്കെതിരെ അധികം വൈകാതെ പ്രോസിക്യൂട്ടർമാർ കുറ്റപത്രം തയ്യാറാക്കി വിചാരണയ്ക്കും ഏറ്റുമുട്ടലിനും സാഹചര്യം ഒരുക്കണം. ദയയോ അനുകമ്പയോ അവർ അർഹിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഗ്രൂപ്പോ സംഘടനയോ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണെങ്കിൽ ‘മൊഹറേബ്’ (ദൈവത്തിൻ്റെ ശത്രുക്കൾ) ആയി കണക്കാക്കാമെന്നാണ് റിപ്പോർട്ടുകൾ. അതിൻ്റെ ലക്ഷ്യങ്ങളെ അറിഞ്ഞുകൊണ്ട് സഹായിക്കുന്ന എല്ലാ അംഗങ്ങളും പിന്തുണക്കുന്നവരും സായുധ പ്രവർത്തനങ്ങളിൽ വ്യക്തിപരമായി പങ്കെടുത്തില്ലെങ്കിൽപ്പോലും ഇതിൽ ഉൾപ്പെടും എന്ന് ഇറാനിയൻ നിയമത്തിലെ ആർട്ടിക്കിൾ 186 ൽ പറയുന്നുണ്ട്. ഇതിന് ലഭിക്കുന്ന ശിക്ഷകൾ കഠിനമാണ്. വധശിക്ഷ, തൂക്കിക്കൊല്ലൽ, വലതു കൈയും ഇടതുകാലും ഛേദിക്കൽ, അല്ലെങ്കിൽ സ്ഥിരമായ ആഭ്യന്തര പ്രവാസം എന്നിവ ഉൾപ്പെടുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതേസമയം പ്രക്ഷോഭത്തിനിടെ 62 പേർ കൊല്ലപ്പെട്ടെന്നും 2270 പേർ അറസ്‌റ്റിലായെന്നും യുഎസ് ആസ്‌ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജനകീയപ്രക്ഷോഭം അടിച്ച മർത്താൻ ഇറാൻ ഭരണകൂടം കർശന നടപടി തുടങ്ങി. രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയ സർക്കാർ, വിദേശത്തുനിന്നുള്ള ഫോൺ വിളികളും തടഞ്ഞു. ഏതാനും വിമാനസർവീസുകളും റദ്ദാക്കി. പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു.
ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ 1979ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷാ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകൻ റിസാ പഹ്‌ലവി ആഹ്വാനം ചെയ്തിരുന്നു. ഇനി നമ്മുടെ ലക്ഷ്യം തെരുവിലിറങ്ങുന്നത് മാത്രമല്ലെന്നും നഗര കേന്ദ്രങ്ങൾ നിയന്ത്രണത്തിലാക്കണമെന്നും വർഷങ്ങളായി യുഎസിൽ കഴിയുന്ന റിസാ പഹ്‌ലവി പറഞ്ഞിരുന്നു. റിസാ പഹ്‌ലവി ഇറാനിലേക്കു മടങ്ങി വരണമെന്ന് നിരവധി പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടിരുന്നു. ഗതാഗതം, ഇന്ധനം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ പണിമുടക്കി പ്രക്ഷോഭത്തിനു പിന്തുണ നൽകണമെന്നും റിസാ പഹ്‌ലവി അഭ്യർഥിച്ചു.







