ടെഹ്റാൻ: ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചതിനുപിന്നാലെ, ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും’ എന്നാണു ട്രംപിന്റെ ഭീഷണി. പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്നു കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. വിലക്കയറ്റത്തിനെതിരായ ജനരോക്ഷം രണ്ടാഴ്ച പിന്നിടവേ, പൊതുമുതൽ നശിപ്പിക്കുന്നതു തുടർന്നാൽ സൈന്യമിറങ്ങുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. ടെഹ്റാനു സമീപം ബഹാറിസ്ഥാൻ പട്ടണത്തിൽ സായുധരായ നൂറോളം കലാപകാരികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
വിവിധയിടങ്ങളിൽ 22 കെട്ടിടങ്ങൾക്കു പ്രക്ഷോഭകാരികൾ തീയിട്ടു. ഇന്റർനെറ്റ് നിരോധനത്തിനു പുറമേ രാജ്യാന്തര മാധ്യമങ്ങൾക്കും വിലക്കുള്ളതിനാൽ പ്രക്ഷോഭത്തിന്റെ യഥാർഥസ്ഥിതി വ്യക്തമല്ല. 21 പൊലീസുകാർ അടക്കം 72 പേർ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ(ഹ്രന) കണക്ക്. കൊല്ലപ്പെട്ടവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് മർദനത്തിൽ തല തകർന്നും കൈകാലുകൾ ഒടിഞ്ഞും നൂറുകണക്കിനാളുകൾ വിവിധ നഗരങ്ങളിൽ ആശുപത്രികളിലെത്തുന്നുണ്ടെന്നാണു വിവരം. വെടിയേറ്റും ഡസൻകണക്കിനാളുകൾക്ക് പരുക്കുണ്ട്. ഇസ്രയേലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഭീകരസംഘങ്ങളാണു കലാപത്തിനു പിന്നിലെന്ന് ഇറാൻ ഭരണകൂടം ആരോപിച്ചു.
വർഷങ്ങൾ പിന്നിട്ട പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ വിലക്കയറ്റം രൂക്ഷമായതോടെ വ്യാപാരികൾ ആരംഭിച്ച സമരം ആയത്തുല്ല ഖമനയിയുടെ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭമായി വ്യാപിക്കുകയായിരുന്നു. 1979ൽ ജനകീയപ്രക്ഷോഭത്തെത്തുടർന്ന് ഇറാൻ വിട്ട ഷാ മുഹമ്മദ് റിസ പഹ്‌ലവിയുടെ മകൻ റിസ പഹ്‌ലവി ഇറാനിലേക്കു മടങ്ങുമെന്ന സൂചന നൽകി. യുഎസിലിരുന്നു പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന റിസ, ജനങ്ങളോടു തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തിരുന്നു.







