വടക്കന്‍ സിറിയന്‍ നഗരമായ ആലപ്പോയില്‍ സര്‍ക്കാര്‍ സൈന്യവും കുര്‍ദിഷ് സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമാകുന്നു. ആഭ്യന്തര യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ജീവന്‍ രക്ഷിക്കാനായി ആയിരക്കണക്കിന് ആളുകളാണ് നഗരത്തില്‍ നിന്ന് പലായനം ചെയ്യുന്നത്. ചൊവ്വാഴ്ച ആരംഭിച്ച സംഘര്‍ഷം ബുധനാഴ്ചയായപ്പോഴേക്കും ഷെല്ലാക്രമണങ്ങളോടെ കൂടുതല്‍ ഭീകരമായ അവസ്ഥയിലേക്ക് മാറി. സംഘര്‍ഷം രൂക്ഷമായതോടെ ഏകദേശം 45,000-ത്തിലധികം ആളുകള്‍ ആലപ്പോയില്‍ നിന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍ എന്‍ക്ലേവിലേക്ക് (Afrin enclave) പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലുകളില്‍ ഇതുവരെ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലകളില്‍ പോലും ഷെല്ലാക്രമണം നടക്കുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. കുര്‍ദിഷ് സേനയെ ദേശീയ സൈന്യത്തില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് നിലവിലെ സംഘര്‍ഷത്തിന് പ്രധാന കാരണം.
കുര്‍ദിഷ് നിയന്ത്രണത്തിലുള്ള ഷെയ്ഖ് മക്‌സൂദ് (Sheikh Maqsoud), അഷ്റഫിയ (Achrafieh) തുടങ്ങിയ മേഖലകള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ സൈന്യം നീക്കം നടത്തുന്നത്. ഈ പ്രദേശങ്ങള്‍ വിട്ടുപോകാന്‍ സൈന്യം ജനങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി അന്താരാഷ്ട്ര തലത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് കുര്‍ദിഷ് സേന സൂചിപ്പിച്ചു.







