സമാധാനപരവും ജനാധിപത്യപരവുമായ സമൂഹത്തിൽ ജീവിക്കാനുള്ള വെനസ്വേലൻ ജനതയുടെ അവകാശത്തെ സംരക്ഷിക്കാൻ കാനഡ നിലകൊള്ളുമെന്ന് കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. മഡുറോ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ലെന്നും എന്നാൽ, രാജ്യാന്തര നിയമങ്ങളെ ബഹുമാനിക്കാൻ എല്ലാ സഖ്യകക്ഷികളും തയ്യാറാകണമെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ സൈന്യം കാരാക്കസിൽ നിന്ന് മഡുറോയെ പിടികൂടി സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
വെനസ്വേലയിൽ നടത്തിയ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം ട്രംപ് പുറത്തുവിട്ടു. മഡുറോയുടെ കയ്യാമംവെച്ച ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ് പറഞ്ഞു. മഡുറോയ്ക്കും അദ്ദേഹത്തിന്റെ ഭാര്യക്കും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.







