കാനഡയിലെ മാധ്യമ രംഗത്തെ പ്രമുഖരുടെ വാർഷിക സർവേയിൽ, 2025-ലെ ‘കനേഡിയൻ പ്രസ് ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ’ ആയി പ്രധാനമന്ത്രി മാർക്ക് കാർണിയെ തിരഞ്ഞെടുത്തു. സർവേയിൽ പങ്കെടുത്ത 95 പ്രതിനിധികളിൽ 72 പേരും കാർണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജനുവരിയിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മാർക്ക് കാർണിയുടെ രാഷ്ട്രീയ പ്രവേശനം. ചുരുങ്ങിയ കാലയളവിനുള്ളിൽ ലിബറൽ പാർട്ടിയുടെ നേതൃത്വമേറ്റെടുക്കുകയും കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയും ചെയ്ത അദ്ദേഹത്തിന്റെ വളർച്ച രാജ്യം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ഒരു വർഷം മുമ്പ് വരെ സാധാരണക്കാർക്കിടയിൽ അത്ര സുപരിചിതനല്ലാതിരുന്ന വ്യക്തിയിൽ നിന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വത്തിലേക്കുള്ള മാറ്റമാണ് സർവേ ഫലം വ്യക്തമാക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളിലും അന്താരാഷ്ട്ര നയതന്ത്രത്തിലും കാർണി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ വാർത്തകളിൽ സജീവമാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളെയും ഭീഷണികളെയും നേരിടാൻ അദ്ദേഹം സ്വീകരിച്ച ശക്തമായ നടപടികൾ തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്തു. കൂടാതെ, അമേരിക്കയെ മാത്രം ആശ്രയിക്കാതെ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി വീണ്ടും വ്യാപാര ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതും അദ്ദേഹത്തിന്റെ ഭരണനേട്ടമായി വിലയിരുത്തപ്പെടുന്നു.







