ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും ജൂതവിഭാഗങ്ങളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് അക്രമങ്ങൾ ആസൂത്രണം ചെയ്തതിനും ടൊറൻ്റോ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഗ്രേറ്റർ ടൊറൻ്റോ (ജിടിഎ) കേന്ദ്രീകരിച്ച് നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 26 വയസ്സുകാരനായ വലീദ് ഖാനെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) പിടികൂടിയത്. ഇയാൾക്കെതിരെ ഭീകരവാദം ഉൾപ്പെടെ എഴുപതോളം ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഭീകരസംഘടനയുടെ നിർദ്ദേശപ്രകാരം കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയതുൾപ്പെടെ ഏഴ് പ്രധാന ഭീകരവിരുദ്ധ വകുപ്പുകളും ഖാനെതിരെ ചുമത്തിയിട്ടുണ്ട്. ഐഎസ് പ്രവർത്തനങ്ങൾക്കായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചതായും വിദേശത്ത് ഭീകരപ്രവർത്തനങ്ങൾ സുഗമമാക്കാൻ ശ്രമിച്ചതായും അന്വേഷണസംഘം കണ്ടെത്തി.
ഈ വർഷം ജൂൺ 17-നും ഓഗസ്റ്റ് 17-നും ഇടയിലാണ് ഈ കുറ്റകൃത്യങ്ങൾ നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. മെയ്, ജൂൺ മാസങ്ങളിൽ നടന്ന രണ്ട് വധശ്രമങ്ങളെയും തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളെയും തുടർന്ന് നടത്തിയ ‘പ്രോജക്ട് നിയാപോളിറ്റൻ’ എന്ന സംയുക്ത അന്വേഷണമാണ് ഖാന്റെ ഭീകരവാദ ബന്ധങ്ങൾ പുറത്തുകൊണ്ടുവന്നത്.







