കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ജനസംഖ്യയിൽ ആദ്യമായി ഇടിവ് ഉണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. കാനഡയിലെ ജനസംഖ്യ മൂന്നാം പാദത്തിൽ 0.2% കുറഞ്ഞതായി ഫെഡറൽ ഏജൻസി അറിയിച്ചു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൂന്നാം പാദത്തിൽ ഏകദേശം 76,068 പേരുടെ കുറവാണ് രാജ്യത്തെ ആകെ ജനസംഖ്യയിൽ ഉണ്ടായത്. 2025 ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് കാനഡയിലെ ആകെ ജനസംഖ്യ 4,15,75,585 ആണ്. ജനസംഖ്യയിൽ മൊത്തത്തിൽ കുറവുണ്ടായെങ്കിലും, 1,02,867 പേർക്ക് ഇക്കാലയളവിൽ പി.ആർ. (Permanent Residency) നൽകിയിട്ടുണ്ട്.
2024-ൽ ഫെഡറൽ സർക്കാർ നടപ്പാക്കിയ താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുക, സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ഇമ്മിഗ്രേഷൻ നയത്തിലെ കർശന നിയന്ത്രണങ്ങളാണ് ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഇടിവിന് കാരണമായത്.







