ലോകത്ത് പലയിടങ്ങളിലായി വർധിക്കുന്ന യുദ്ധത്തിലൂടെ മൂന്നാം ലോകയുദ്ധം നടന്നു കൊണ്ടിരിക്കുകയാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. മാനവരാശിയുടെ ഭാവി പ്രതിസന്ധിയിലാണെന്നും പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശയാത്രയുടെ ഭാഗമായി തുർക്കിയിലെത്തിയ മാർപാപ്പ അഭിപ്രായപ്പെട്ടു. തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയ പാപ്പയെ, പലസ്തീൻ വിഷയത്തിലെ നിലപാടുകൾക്ക് എർദോഗൻ സ്വാഗതം ചെയ്യുകയും പാപ്പയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നതായി പറയുകയും ചെയ്തു. തുടർന്ന് ഇസ്തംബുളിലേക്ക് തിരിച്ച മാർപാപ്പ, ക്രൈസ്തവസഭയുടെ ആദ്യ സുന്നഹദോസ് നടന്ന നിഖ്യയുടെ 1700-ാം വാർഷികാഘോഷത്തിനായി ആഗോള ഓർത്തഡോക്സ് സഭാ തലവൻ ബർത്തലോമിയോ പാത്രിയർക്കീസിനൊപ്പം ഇന്ന് ഇസ്നിക്കിലെത്തും. നാളെ ഇസ്തംബുളിലെ ഫോക്സ്‍വാഗൻ അറീനയിൽ പൊതു കുർബാന അർപ്പിക്കുകയും ഞായറാഴ്ച അർമീനിയൻ അപ്പോസ്തലിക് കത്തീഡ്രൽ സന്ദർശിക്കുകയും ചെയ്യും.
തുർക്കി സന്ദർശനത്തിനു ശേഷം 30ന് ഉച്ചകഴിഞ്ഞ് ലെബനനിലെത്തുന്ന മാർപാപ്പ, പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തും. മധ്യപൂർവദേശത്ത് ഏറ്റവും കൂടുതൽ ക്രിസ്തീയ വിശ്വാസികളുള്ള രാജ്യവും ഹിസ്ബുല്ലയുടെ ശക്തികേന്ദ്രവുമായ ലെബനനിൽ ബെയ്റൂട്ട് തീരത്തെ പൊതു കുർബാനയാണ് പ്രധാന പരിപാടി. ഡിസംബർ 2ന് മാർപാപ്പ റോമിലേക്ക് മടങ്ങും.







