യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) കോക്കസിലെ 14 അംഗങ്ങൾ നേരിടുന്ന റീകോൾ ഹർജികൾക്കെതിരെ പ്രതികരിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വിദ്യാഭ്യാസമന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്‌സ്, സർവീസ് ആൽബർട്ട മന്ത്രി ഡെയ്ൽ നാലി എന്നിവരുൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി. കൂടുതൽ സ്കൂൾ ഫണ്ടിങ്, കുറഞ്ഞ ശിശുപരിചരണച്ചെലവ്, ചുവപ്പ് നാട ഒഴിവാക്കൽ തുടങ്ങിയവ മന്ത്രിമാരുടെ പ്രധാന നേട്ടങ്ങളായി പ്രീമിയർ ചൂണ്ടിക്കാട്ടി. അതേസമയം 47 യുസിപി അംഗങ്ങളിൽ മൂന്നിലൊന്ന് പേർ റീകോൾ നടപടികൾ നേരിടുന്നത് സഭയിൽ ഭരണകക്ഷിയുടെ ഭൂരിപക്ഷത്തിന് വെല്ലുവിളിയായേക്കാം.
അധ്യാപക സമരം അവസാനിപ്പിക്കാൻ ‘നോട്ട് വിത്ത് സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിക്കാനുള്ള തീരുമാനത്തോടുള്ള പ്രതിഷേധമാണ് റീകോൾ ക്യാംപെയ്‌നുകൾക്ക് പിന്നിലുള്ളത്. റീകോൾ നിയമം വളരെ കടുപ്പമുള്ളതായതിനാൽ, മൂന്ന് മാസത്തിനുള്ളിൽ 2023-ലെ ആകെ വോട്ടുകളുടെ 60% ഒപ്പുകൾ ശേഖരിക്കേണ്ടതുണ്ട്. അതിന് സാധ്യതയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് മാത്രം ജയിച്ച കാൽഗറി-ബോ, കാൽഗറി-നോർത്ത് ഉൾപ്പെടെയുള്ള നാല് റൈഡിങ്ങുകൾ അപകടസാധ്യതയിലാണെന്നും അവർ സൂചിപ്പിച്ചു. വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.







