വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ന്യൂയോർക്ക് നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. വെള്ളിയാഴ്ചയാണ് മംദാനി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ വംശജൻ കൂടിയായ മംദാനിയെ സമീപത്തു നിർത്തിക്കൊണ്ടാണ് ട്രംപ് അവകാശവാദം ആവർത്തിച്ചത്.
ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മേയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വഴി തിരിച്ചടി നൽകിയിരുന്നു. മേയ് 10ന് താൻ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഇടപെടലുണ്ടായെന്ന വാദം ഇന്ത്യ തള്ളിക്കളഞ്ഞതാണ്. എന്നാൽ 350% തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുദ്ധം അവസാനിപ്പിച്ചതെന്ന് കഴിഞ്ഞ ബുധനാഴ്ചയും ട്രംപ് അവകാശപ്പെട്ടിരുന്നു.
മംദാനിയുമായുള്ള കൂടിക്കാഴ്ച വളരെ നല്ലതും പ്രയോജനകരവും ആയിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും പാർപ്പിടപ്രശ്നത്തിന് പരിഹാരം കാണാനും മംദാനിക്ക് ആഗ്രഹമുണ്ടെന്നും അതിന് പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും കൂട്ടായി പ്രവർത്തിക്കുമെന്നാണ് മംദാനി പറഞ്ഞത്.
മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് മംദാനിക്കെതിരെ ട്രംപ് രൂക്ഷമായാണ് സംസാരിച്ചത്. മംദാനിക്ക് വോട്ടുചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. വിജയിച്ച ശേഷം ട്രംപിനെ മംദാനിയും വെല്ലുവിളിച്ചു.







