തുർക്കിയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അച്‌ഛനും അമ്മയും രണ്ടുമക്കളും അടങ്ങുന്ന ജർമ്മൻ കുടുംബം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ഇസ്‌താംബൂളിലെ സ്‌ട്രീറ്റ് സ്‌റ്റാളുകളിൽ നിന്നും സമീപത്തുള്ള റെസ്റ്റോറന്റുകളിൽ നിന്നും ടർക്കിഷ് സ്പെഷൽ വിഭവങ്ങൾ കഴിച്ച കുട്ടികളായ മസൽ (3), കാദിർ (6) എന്നിവർക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മാതാപിതാക്കളായ സിഗ്ഡെം ബോസെക്കിനും (27), സെർവെറ്റിനും (38) ഇതേ ലക്ഷണങ്ങളുണ്ടായി. ചികിത്സയിലിരിക്കെ അമ്മ സിഗ്ഡെം ബോസെക്കും മക്കളായ മസലും കാദിറും മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന സെർവെറ്റ് പിന്നീട് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഇസ്താംബൂളിലെ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് അന്വേഷണം തുടങ്ങി. വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഇവർ താമസിച്ച അതേ ഹോട്ടലിൽ താമസിച്ചിരുന്ന മറ്റ് രണ്ട് ടൂറിസ്റ്റുകളും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലാണ്. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ബെഡ്ഷീറ്റുകൾ, വാട്ടർ ബോട്ടിലുകൾ, പുതപ്പുകൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു. ബാത്ത്റൂം വെന്റിലേഷൻ സംവിധാനത്തിലൂടെ എന്തെങ്കിലും രാസവസ്തു ഇവർ താമസിച്ചിരുന്ന മുറിയിൽ എത്തിയിരിക്കാമെന്നും സംശയമുണ്ട്.







