ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത ഹോങ്കി പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. പാലം നദിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായിരുന്ന 758 മീറ്റര്‍ നീളമുള്ള ഈ പാലത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 5.25 ഓടെ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ പാലം അടച്ചുപൂട്ടുകയും ഗതാഗതം നിരോധിക്കുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. 172 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ തൂണുകളിലാണ് ഹോങ്കി പാലം നിര്‍മിച്ചിരുന്നത്. ഈ വര്‍ഷം ആദ്യമാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഏകദേശം 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച പാലം സെപ്റ്റംബറിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു.
അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുത്തനെയുള്ള പര്‍വതമേഖലയില്‍ നിര്‍മ്മിച്ച ഈ പാലം ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ് തകരാന്‍ ഇടയായതെന്നാണ് പ്രാഥമിക സൂചന. സംഭവത്തെ തുടര്‍ന്ന് പാലത്തിന്റെ ഡിസൈനിലോ നിര്‍മാണത്തിലോ അപാകതകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായി സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷുവാങ്ജിയാങ്കു ജലവൈദ്യുത നിലയത്തിനും അണക്കെട്ടിനും സമീപമാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.







