ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം. പലതവണ മാറ്റിവച്ച ആക്സിയം 4 ദൗത്യം 19ന് നടത്താനാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു. യാത്ര വിജയിച്ചാൽ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും ശുഭാംശു ശുക്ല. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകർ.
യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റാണു 4 യാത്രികരുമായി കുതിച്ചുയരുക. ഈ റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രക്കാർ ഇരിക്കുക. പരിചയസമ്പന്നയായ ഗഗനചാരി പെഗ്ഗി വിറ്റ്സൻ (യുഎസ്) നയിക്കുന്ന യാത്രയിൽ സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു മറ്റു യാത്രികർ. കാലാവസ്ഥയും അന്താരാഷ്ട്ര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളും യാത്രയ്ക്ക് തടസ്സമായി. ഇതെല്ലാം പരിഹരിക്കപ്പെട്ടതായി ആക്സിയം സ്പേസ് പറഞ്ഞു.