അടുത്ത വർഷത്തേക്കുള്ള നിർദ്ദിഷ്ട ബജറ്റ് ചർച്ച ചെയ്ത് കാൽഗറി സിറ്റി കൗൺസിൽ. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന യോഗത്തിലായിരുന്നു ചർച്ച. 820 കോടി ഡോളറിന്റെ ബജറ്റിൽ 460 കോടി പ്രവർത്തനച്ചെലവും 360 കോടി മൂലധന നിക്ഷേപവും ബജറ്റിൽ ഉൾപ്പെടുന്നു. നികുതി വർധന പകുതിയായി കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ ജെറോമി ഫാർക്കാസ് പറഞ്ഞു. പൊതുസുരക്ഷ, ട്രാൻസിറ്റ്, ഭവനം തുടങ്ങിയ മേഖലകളിൽ ആവശ്യമായ നിക്ഷേപം ഉറപ്പാക്കിക്കൊണ്ട് നികുതിഭാരം കുറയ്ക്കുക എന്നതാണ് കൗൺസിലിന്റെ ലക്ഷ്യം. എന്നാൽ, ബജറ്റ് പരിഷ്കരണത്തിനുള്ള സാധ്യതകൾ പരിമിതമാണെന്ന് അദ്ദേഹം സമ്മതിച്ചു.
ചെലവ് കുറഞ്ഞ വീടുകൾ, പൊലീസ് സർവീസിനുള്ള ഫണ്ട്, ട്രാൻസിറ്റ് മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള നിക്ഷേപങ്ങൾ തുടങ്ങിയവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ശരാശരി 3.6% പ്രോപ്പർട്ടി ടാക്സ് വർധന ബജറ്റിൽ നിർദ്ദേശിക്കുന്നു. ഇത് ശരാശരി വീട്ടുടമയ്ക്ക് 5.4% അധിക ഭാരമാകും.







