പക്ഷിപ്പനിയെ തുടർന്ന് കാനഡയിൽ മുന്നൂറിലധികം ഒട്ടകപ്പക്ഷികളെ കൊന്നു. ബ്രിട്ടീഷ് കൊളംബിയയിലെ എഡ്ജ്‌വുഡിലുള്ള ഒരു ഫാമിലെ ഒട്ടകപ്പക്ഷികളെയാണ് കൊന്നൊടുക്കിയത്. ഫാമിലെ ഏകദേശം 300 മുതൽ 330 വരെ ഒട്ടകപ്പക്ഷികളെയാണ് വെടിവെച്ച് കൊന്നത്. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി ഉത്തരവിട്ടതിനെ തുടർന്നാണ് ഇവയെ കൊന്നൊടുക്കിയത്.
എന്നാൽ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കിയതിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മൃഗഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് കൊന്നൊടുക്കൽ നടത്തിയതെന്ന് CFIA അറിയിച്ചു. മറ്റ് വഴികൾ പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നും അവർ വിശദീകരിച്ചു. ഫാം ഇപ്പോഴും ക്വാറൻ്റൈനിലാണ്. ചത്ത പക്ഷികളുടെ ജഡങ്ങൾ നീക്കം ചെയ്യുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഫാം ഉടമകളുടെ അവസാനത്തെ അപ്പീൽ കേൾക്കാൻ കാനഡയിലെ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് കൂട്ടക്കൊലയുമായി മുന്നോട്ട് പോകാൻ അനുമതിയായത്. കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ നടപടിയിൽ ഫാം ഉടമകൾക്ക് പ്രതിഷേധമുണ്ട്. തങ്ങളുടെ ബിസിനസ് സംരക്ഷിക്കാൻ പോരാട്ടം തുടരാൻ ഈ സംഭവം തങ്ങൾക്ക് പ്രേരണയായിട്ടുണ്ടെന്ന് ഫാം ഉടമകൾ പറഞ്ഞു. കൂട്ടക്കൊലയ്ക്കിടെ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഫാമിൻ്റെ സഹ ഉടമ ഡേവ് ബിലിൻസ്കി പറഞ്ഞു. ഫാമിൽ പ്രവേശിക്കാനോ ശേഷിക്കുന്ന പക്ഷികളുടെ കൃത്യമായ എണ്ണം എടുക്കാനോ അവരെ അനുവദിച്ചില്ലെന്നും ഡേവ് ബിലിൻസ്കി ആരോപിച്ചു.







