നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഷാഡോ കാബിനറ്റ് അഴിച്ചുപണിത് ആൽബർട്ട എൻഡിപി. ഭരണകക്ഷിയെ പിന്തുടർന്ന് ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിച്ചതാണ് പ്രധാന മാറ്റം. സാറ ഹോഫ്മാൻ ഇനി ഷാഡോ ആശുപത്രി, ശസ്ത്രക്രിയാ സൗകര്യങ്ങളുടെ ചുമതല വഹിക്കും. ഷെരീഫ് ഹാജി പ്രാഥമിക, പ്രതിരോധ ആരോഗ്യ സേവനങ്ങളുടെ മന്ത്രിയാകും. ഷെരീഫ് ഹാജിക്ക് പകരം അഫോർഡബിലിറ്റി ആൻഡ് യൂട്ടിലിറ്റീസ് ഷാഡോ മന്ത്രിയായി കയിൽ കസാവ്‌സ്‌കി ചുമതലയേൽക്കും. റോബ് മിയാഷിറോ മുനിസിപ്പൽ കാര്യങ്ങളുടെ ഷാഡോ മന്ത്രിയാകും. എഡ്മിന്റൻ-എല്ലസ്ലിയെ പ്രതിനിധീകരിക്കുന്ന ഗുർതേജ് സിങ് ബ്രാർ, ലീഡർ ഫോർ സ്‌മോൾ ബിസിനസിന്റെ മുതിർന്ന ഉപദേഷ്ടാവായി പ്രവർത്തിക്കും.
ഒക്ടോബർ 27 തിങ്കളാഴ്ചയാണ് എംഎൽഎമാർ നിയമസഭയിൽ തിരിച്ചെത്തുന്നത്. എൻഡിപി ലീഡറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് നഹീദ് നൻഷി പ്രീമിയർ ഡാനിയേൽ സ്മിത്തുമായി നേരിട്ട് ഏറ്റുമുട്ടുന്നത്. ഈ സമ്മേളനത്തിൽ സർക്കാർ പതിനഞ്ചിലധികം ബില്ലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇതിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ബാധിക്കുന്ന നിയമങ്ങൾക്കായി ‘നോട്ട്‌വിത്‌സ്റ്റാൻഡിങ് ക്ലോസ്’ പ്രയോഗിക്കുന്നതും ആവശ്യമെങ്കിൽ പണിമുടക്കുന്ന അധ്യാപകരെ ജോലിക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നിയമനിർമ്മാണവും ഉൾപ്പെടുന്നു. അതേസമയം, എൻഡിപി അവരുടെ സമ്മേളന മുൻഗണനകൾ ബുധനാഴ്ച പ്രഖ്യാപിക്കും.







