കാൽഗറി: കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആൽബെർട്ട സ്വദേശിക്കെതിരെ കേസ്. പത്ത് മില്യൺ ഡോളറിലധികം തട്ടിയെടുത്തതായാണ് ആരോപണം. തകർച്ചയിലായ വെൽത്ത് മാനേജ്‌മെൻ്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചവരിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ മോഷ്ടിച്ചതായി ആരോപണം. കനേഡിയൻ വെൽത്ത് സ്ട്രാറ്റജീസ് (CWS) കാപ്പിറ്റൽ എന്ന സ്ഥാപകനും പ്രസിഡൻ്റുമായ മാർക്ക് ഡഗ്ലസ് അലക്‌സാണ്ടറിനെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് എന്നീ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നത്. കാൽഗറിയിലെ ആർസിഎംപിയുടെ ഫെഡറൽ പോലീസിംഗ് ഇൻ്റഗ്രേറ്റഡ് മാർക്കറ്റ് എൻഫോഴ്‌സ്‌മെൻ്റ് ടീമിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
എഡ്മൻ്റൺ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഈ കമ്പനി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ട്രേഡിംഗ് ബിസിനസായാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. രണ്ട് വർഷം മുൻപ്, 2023 ഏപ്രിലിൽ, ഒരു സാമൂഹിക മാധ്യമ പോസ്റ്റിലൂടെ CWS കാപ്പിറ്റൽ പ്രവർത്തനം നിർത്തിയതായി അറിയിച്ചിരുന്നു. ഇദ്ദേഹം 10 മില്യൺ ഡോളറിലധികം നിക്ഷേപക ഫണ്ടുകൾ ദുരുപയോഗം ചെയ്യുകയും CWS അക്കൗണ്ടുകളിൽ നിന്ന് സ്വന്തം നിയന്ത്രണത്തിലുള്ള മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും ചെയ്തതായി ആർസിഎംപി അറിയിച്ചു. മോഷ്ടിച്ച പണത്തിൻ്റെ ഒരു ഭാഗം ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിലേക്ക് മാറ്റിയതായി പോലീസ് പറയുന്നു. മാർക്ക് ഡഗ്ലസ് അലക്‌സാണ്ടറിനെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.







