കാൽഗറിയിൽ ഏറ്റവും ചൂടുള്ള സെപ്റ്റംബർ ആണ് കടന്നു പോയതെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. 140 വർഷത്തിനിടയിലെ ഏറ്റവും വരണ്ട മാസമായിരുന്നു ഇത്തവണത്തേതെന്നും, ഈ മാറ്റങ്ങൾ “വെതർ വിപ്ലാഷ്” ആണെന്നും വിദഗ്ധർ പറയുന്നു. 2025-ലെ വേനൽക്കാലം അവസാനിച്ചെങ്കിലും അതിൻ്റെ ചൂട് നഗരം മറക്കാനിടയില്ല. എൻവയോൺമെൻ്റ് കാനഡയുടെ കണക്കുകൾ പ്രകാരം, സെപ്റ്റംബർ മാസത്തിലെ ശരാശരി താപനില നഗരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്നതായിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടുള്ള സെപ്റ്റംബർ ആയിരുന്നു ഇത്.
ചൂടിനൊപ്പം വരൾച്ചയും കടുത്തതായിരുന്നു. കഴിഞ്ഞ 140 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ മഴയാണ് ഈ സെപ്റ്റംബറിൽ കാൽഗറിയിൽ ലഭിച്ചത്. വെറും 0.4 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്. 1885ന് ശേഷം ഇത്രയും കുറവ് മഴ രേഖപ്പെടുത്തിയിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു മാസമൊട്ടാകെ മഴയില്ലാതെ പോകുന്നത് അത്യപൂർവമായ സംഭവമാണ്. ഓഗസ്റ്റിൻ്റെ അവസാന ഭാഗത്തും അതേ അവസ്ഥ തുടർന്നു എന്ന് കാലാവസ്ഥാ വിദഗ്ധൻ കൈൽ ബ്രിട്ടൻ പറഞ്ഞു. ഓഗസ്റ്റ് ഒൻപത് മുതൽ ഇതുവരെ ആകെ 6.6 മില്ലിമീറ്റർ മാത്രമാണ് മഴ ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ തെളിവായ ‘വെതർ വിപ്ലാഷ്‘ (Weather Whiplash) എന്നാണ് ബ്രിട്ടൻ ഇതിനെ വിശേഷിപ്പിച്ചത്. ജൂലായിൽ ശക്തമായ കല്ലുമഴയും അനുഭവപ്പെട്ടിരുന്നു. ജൂലൈ 13-നുണ്ടായ കല്ലുമഴയിൽ വീടുകളും വാഹനങ്ങളും തകരുകയും, മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിരുന്നു. കാനഡ ഇൻഷുറൻസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ആ ദുരന്തത്തിൽ 164 മില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇത്തരം അതിരൂക്ഷമായ ചൂടും വരൾച്ചയും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ മുന്നറിയിപ്പുകളാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.







