കാനഡയിൽ 47,000ളം വിദേശ വിദ്യാർത്ഥികൾ അനധികൃതമായി കഴിയുന്നുണ്ടാകാമെന്ന് ഐആർസിസി. വിദ്യാർത്ഥികളായി കാനഡയിൽ പ്രവേശിച്ച 47,175 പേർ യഥാർത്ഥ വിദ്യാർത്ഥികളല്ലാതിരിക്കാൻ സാധ്യതയുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥയായ ആയിഷ സഫർ പറഞ്ഞു. അതായത് വിസയുടെ നിബന്ധനകൾ അനുസരിച്ച് അവർ ക്ലാസുകളിൽ പങ്കെടുക്കുന്നില്ലെന്നും ആയിഷ സഫർ വ്യക്തമാക്കി. ഇതേക്കുറിച്ച പൂർണ്ണമായും വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഇത് വരെ ലഭിച്ച പ്രാരംഭ വിവരങ്ങൾ അനുസരിച്ച് വ്യാജ വിദ്യാർഥികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് സെപ്റ്റംബർ 23 ന് നടന്ന പൗരത്വ, കുടിയേറ്റ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സിറ്റിംഗിൽ അവർ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്കിയ വിവരങ്ങളിൽ നിന്നാണ് 47,175 എന്ന കണക്ക് ലഭിച്ചതെന്ന് സഫർ പറഞ്ഞു. എന്നാൽ എത്ര വിദ്യാർത്ഥികൾ ഔദ്യോഗികമായി വിസ നിബന്ധനകൾ ലംഘിച്ച് രാജ്യത്ത് തുടരുന്നുണ്ടെന്ന് കൃത്യമായി കണക്കാക്കുക വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു. വിസ നിയമങ്ങൾ പാലിക്കാത്തവരെ കണ്ടെത്തി നീക്കം ചെയ്യേണ്ടത് കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ ഉത്തരവാദിത്തമാണെന്ന് ആയിഷ സഫർ പറഞ്ഞു. കാനഡയിലേക്കുള്ള വ്യാജ കുടിയേറ്റത്തിൻ്റെ പ്രധാന സ്രോതസ്സുകളിൽ ഒന്ന് ഇന്ത്യയാണെന്നും അവർ പറഞ്ഞു.







