newsroom@amcainnews.com

എന്തൊരു ക്രൂരത! ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് മർദിച്ചു; പ്രിൻസിപ്പലിനും ഡ്രൈവർക്കുമെതിരെ കേസ്

ന്യൂഡൽഹി: ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെ കനത്ത പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു.

ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വിഡിയോയാണ് ഒന്ന്. അടുത്തിടെയാണ് തന്റെ മകനെ ഈ സ്കൂളിൽ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തിൽ പ്രിൻസിപ്പൽ റീനയും സ്കൂൾ ബസ്സിന്റെ ഡ്രൈവർ അജയ്‍യും കുറ്റക്കാരാണെന്നും മാതാവ് പറഞ്ഞു.

രണ്ടാം ക്ലാസുകാരനെ മർദിച്ച അജയ്, ഇതിന്റെ ദൃശ്യങ്ങൾ വിഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തതോടെ കുട്ടിയുടെ വീട്ടുകാരും ഇത് കാണുകയായിരുന്നു.

സഹപാഠികളുടെ മുന്നിൽവച്ച് കുട്ടികളെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് മറ്റൊരു വിഡിയോയിൽ ഉള്ളത്. കുട്ടികൾ രണ്ടു സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനു മുൻപ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് റീന പറഞ്ഞു. എന്നാൽ റീനയ്ക്കെതിരെ ഒട്ടേറെ പരാതികളുണ്ടെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. ശിക്ഷാനടപടികളുടെ ഭാഗമായി കുട്ടികളെ കൊണ്ട് പ്രിൻസിപ്പൽ ശുചിമുറി വൃത്തിയാക്കിക്കാറുണ്ടായിരുന്നു എന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

മാതാപിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ റീനയ്ക്കും ഡ്രൈവർ അജയ്ക്കും എതിരെ പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യലിൽ ഓഗസ്റ്റ് 13നാണ് അജയ്‌യെ കൊണ്ട് വിദ്യാർഥിയെ തല്ലിച്ചതെന്നും എന്നാൽ കൂടുതൽ പരാതികൾ വന്നതോടെ അയാളെ ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ വിഡിയോ പുറത്തുവന്നതിനു പിന്നാലെ അജയ് വീട്ടിലേക്ക് ആളെ അയച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ പരാതി.

You might also like

അൽബെർട്ടയിൽ വേഗപരിധി കൂട്ടുന്നു: ഹൈവേ 2-ൽ പരീക്ഷണാടിസ്ഥാനത്തിൽ 120 കി.മീ വേഗത അനുവദിച്ചു

പുകയില രഹിത തലമുറ: യുകെ മാതൃകയിൽ കാനഡയിലും നിരോധനത്തിന് സമ്മർദ്ദം

ടൊറന്റോയെ നടുക്കിയ ക്രൂരമായ കൂട്ടബലാത്സംഗം; ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച രണ്ട് പ്രതികൾക്കും കഠിനശിക്ഷ വിധിച്ച് കോടതി

ടാക്സ് റീഫണ്ട് ലഭിച്ചോ? പണം പാഴാക്കരുത്; സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വിദഗ്ധർ പറയുന്ന വഴികൾ

ഇറാൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും: ആൽബർട്ട എണ്ണ പൈപ്പ് ലൈൻ പദ്ധതിയുമായി കാനഡ

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

Top Picks for You
Top Picks for You