എച്ച്-1ബി വീസ ഫീസ് യുഎസ് കുത്തനെ ഉയർത്തിയതിന് പിന്നാലെ, ഈ അവസരം ഉപയോഗപ്പെടുത്താൻ പദ്ധതിയിട്ട് കാനഡ. ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശികളായ സാങ്കേതിക വിദഗ്ധരെയും പ്രതിഭകളെയും കാനഡയിലേക്ക് ആകർഷിക്കാനാണ് നീക്കം. ഇതിനായി കുടിയേറ്റ നയം പുനഃപരിശോധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സൂചന നൽകി. മുൻപ് എച്ച്-1ബി വീസ ലഭിച്ചിരുന്നവരെ ആകർഷിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ലണ്ടനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വലിയ ഫീസ് ഒഴിവാക്കുന്നതിനായി, ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് പോലുള്ള ടെക് കമ്പനികൾക്ക് കാനഡയിലെ ഓഫീസുകളിൽ നിയമനം വേഗത്തിലാക്കാൻ കഴിഞ്ഞേക്കും.
കാനഡയെ കൂടാതെ, വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മനിയും യുകെയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഇന്ത്യൻ പ്രതിഭകളെ പരസ്യമായി ക്ഷണിക്കുകയും, യുകെയിൽ മികച്ച വിദഗ്ധർക്കുള്ള വീസ തടസ്സങ്ങൾ കുറയ്ക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വലിയൊരു ഇന്ത്യൻ പ്രവാസി സമൂഹം കാനഡയിൽ നിലവിലുണ്ട്. ഉയർന്ന ശമ്പളവും സ്ഥിരതാമസത്തിനുള്ള സാധ്യതകളും വാഗ്ദാനം ചെയ്യുന്ന കാനഡ, യുഎസിലേക്ക് ആകർഷിക്കപ്പെട്ടിരുന്ന വിദഗ്ധ തൊഴിലാളികൾക്ക് ആകർഷകമായ ബദലായി ഉയർന്നുവരുന്നു എന്നാണ് വിലയിരുത്തൽ.







