ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഒട്ടേറെപ്പേരെ കാണാതായി. ഇതിനിടെ, യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ മരിച്ചു. ബുധനാഴ്ച തെക്കൻ ഇസ്രയേലിലെ എലാത്ത് തുറമുഖ നഗരത്തിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റിരുന്നു. കിഴക്കൻ ലബനനിലെ ബേക്കാ വാലിയിലെ സറൈൻ ഗ്രാമത്തിലും ഇസ്രയേൽ ആക്രമണം നടത്തി. ഇത് മിസൈൽ നിർമ്മാണ ഫാക്ടറി ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.
അതേസമയം, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ ഫ്ലോട്ടില്ല സംഘം അടുത്തയാഴ്ച ഗാസ തീരത്തെത്തും. 50 ബോട്ടുകളുള്ള സംഘം ഗ്രീസ് തീരം വിട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായങ്ങൾ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ, ഫ്ലോട്ടില്ലയെ തടയുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. സഹായവസ്തുക്കൾ സൈപ്രസിലെത്തിച്ചശേഷം കത്തോലിക്കാ പള്ളി വഴി ഗാസയിൽ എത്തിക്കാമെന്ന് ഇറ്റലി ഒരു ബദൽ നിർദ്ദേശം വെച്ചെങ്കിലും ഫ്ലോട്ടില്ല സംഘം അത് അംഗീകരിച്ചില്ല.







