ഇസ്രയേൽ ഉപരോധം മറികടന്ന് ഗാസയിലേക്ക് സഹായമെത്തിക്കാൻ യൂറോപ്പിൽനിന്ന് പുറപ്പെട്ട കപ്പൽവ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം. അൻപതിലധികം കപ്പലുകളുള്ള ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’ എന്ന സംഘത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി പലസ്തീൻ അനുകൂല പ്രവർത്തകർ ആരോപിച്ചു. ആക്രമണത്തിൽ മൂന്ന് കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായെന്നും യാത്രയിൽ പങ്കെടുത്ത ഫ്രാനെക് സ്റ്റെർസെവ്സ്കി എക്സിൽ കുറിച്ചു. ഭക്ഷണവും മരുന്നും വെള്ളവും ഉൾപ്പെടെയുള്ള മാനുഷിക സഹായം മാത്രമാണ് തങ്ങൾ കൊണ്ടുപോകുന്നതെന്നും ആയുധങ്ങളില്ലെന്നും ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി.
ഈ മാസം ആദ്യം സ്പെയിനിലെ ബാഴ്സലോണയിൽ നിന്നാണ് കപ്പൽവ്യൂഹം യാത്ര ആരംഭിച്ചത്. 2007-ലാണ് ഹമാസ് ആയുധങ്ങൾ കടത്തുന്നു എന്നാരോപിച്ച് ഇസ്രയേൽ ഗാസയുടെ കടലിൽ ഉപരോധം ഏർപ്പെടുത്തിയത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗും ഈ യാത്രയുടെ ഭാഗമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇതേ സംഘം നടത്തിയ ശ്രമങ്ങൾ ഇസ്രയേൽ തടഞ്ഞിരുന്നു.







