അമേരിക്കൻ ജീവിതം സ്വപ്നം കാണുന്നവർക്ക് തിരിച്ചടിയായി എച്ച്-1ബി വീസ നിയമങ്ങള്‍ കടുപ്പിച്ചപ്പോള്‍ അവസരം മുതലെടുത്ത് ചൈന. രാജ്യത്തേക്കുള്ള കുടിയേറ്റനയത്തില്‍ വലിയ മാറ്റംവരുത്താന്‍ ഒരുങ്ങുകയാണ് ചൈന. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് (STEM) മേഖലകളില്‍നിന്നുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ചൈന കെ വീസ അവതരിപ്പിക്കും. ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ കെ വീസകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു.
എച്ച്1 ബി വീസയ്ക്കുള്ള വാര്‍ഷിക ഫീസ് നിരക്ക് ഒരുലക്ഷം ഡോളറാക്കി അമേരിക്കയിലെ ട്രംപ് ഭരണകൂടം ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് നീക്കമെന്നത് ശ്രദ്ധേയമാണ്. വിദേശികള്‍ക്ക് വീസ നല്‍കുന്നതിനുള്ള നിയമങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി ഭേദഗതി ചെയ്തതിന് ശേഷമാണ് പുതിയ കെ-വീസ അവതരിപ്പിക്കുന്നത്. ചൈനയുടെ എന്‍ട്രി-എക്‌സിറ്റ് നിയമങ്ങളില്‍ നിലവിലുള്ള 12 വീസകള്‍ക്ക് പുറമെ, പതിമൂന്നാമത്തെ വിഭാഗമായിട്ടാണ് കെ-വീസ ഉള്‍പ്പെടുത്തിയത്.
പുതിയ കെ-വീസ STEM മേഖലകളിലെ യുവ വിദേശ പ്രതിഭകളെ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നോ ബിരുദമോ അതിലധികമോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവിലുള്ള വീസകളില്‍ നിന്ന് വ്യത്യസ്തമായി കെ-വീസ കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കൂടുതല്‍ കാലം സാധുതയുള്ളതും, പലതവണ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കുന്നതുമാണ്.
അക്കാദമിക് എക്‌സ്‌ചേഞ്ചുകള്‍, ശാസ്ത്ര സാങ്കേതിക സഹകരണം, സാംസ്‌കാരിക പരിപാടികള്‍, സംരംഭകത്വം, ബിസിനസ്സ് തുടങ്ങിയ കാര്യങ്ങള്‍ക്ക് കെ-വീസ ഉപയോഗിക്കാം. വിദേശിയായ അപേക്ഷകനെ പ്രാദേശിക ചൈനീസ് കമ്പനി സ്പോണ്‍സര്‍ ചെയ്യേണ്ടതില്ലാ എന്നതാണ് കെ വീസയുടെ മുഖ്യ ആകര്‍ഷണം. പകരം പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയാണ് കെ വീസയ്ക്കുവേണ്ടി കണക്കാക്കുക.







