ഒന്റാരിയോ: കാർ വാങ്ങുന്നവരായി ചമഞ്ഞ് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുകയും ടെസ്റ്റ് ഡ്രൈവിനിടെ വിൽപ്പനക്കാരന്റെ കഴുത്തിൽ കുത്തുകയും ചെയ്ത രണ്ട് വിൻസർ സ്വദേശികളെ അറസ്റ്റ് ചെയ്തതായി പീൽ റീജിയണൽ പോലീസും വിൻസർ പോലീസും അറിയിച്ചു. ഇന്ത്യൻ വംശജരായ സിമ്രൻജീത് സിംഗ്(22), പാർതീക് എഹിതാൻ(20) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊലപാതകശ്രമം, കവർച്ച, ഗുരുതരമായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയതായി പോലീസ് അറിയിച്ചു.
മെയ് 10 ന് ആയിരുന്നു സംഭവം നടന്നത്. വിൽപ്പനക്കാരൻ ഡോഡ്ജ് ചലഞ്ചർ വിൽപ്പനയ്ക്കായി ഫെയ്‌സ്ബുക്ക് മാർക്കറ്റ്‌പ്ലെയ്‌സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വാഹനം വാങ്ങാനെന്ന വ്യാജേനയെത്തിയതായിരുന്നു പ്രതികൾ. ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി ഒരാൾ കാറിൽ കയറുകയും രണ്ടാമത്തെയാൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിൽ നിന്നും ഇറങ്ങാനുള്ള വിൽപ്പനക്കാരന്റെ ആവശ്യം നിരസിക്കുകയും കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിച്ച് വാഹനവുമായി പ്രതികൾ കടന്നുകളയുകയുമായിരുന്നുവെന്ന് പീൽ റീജിയണൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ പ്രതിയെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് അടുത്ത ദിവസം വിൻസറിൽ നിന്നും വാഹനം കണ്ടെത്തി. നീണ്ട അന്വേഷണത്തിനൊടുവിൽ സെപ്റ്റംബർ 11 ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.







